കണ്ണൂര്‍: എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനായി നേരത്തെ ഒരുങ്ങിയിരുന്നുവെന്നും അതുകൊണ്ടാണ് സ്ഥാനാര്‍ഥികളെ പെട്ടെന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞതെന്നും എം.വി. ജയരാജന്‍. സിപിഐഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് എം.വി. ജയരാജന്റെ പ്രതികരണം.

കെ. സുധാകരനെ പരിഹസിച്ചുകൊണ്ടും എം.വി. ജയരാജന്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ പോയി പിണങ്ങിപ്പിരിഞ്ഞ ഒരാള്‍ ഇന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. ഇതാണ് കോണ്‍ഗ്രസിന്റെ നിലയെന്നും എം.വി. ജയരാജന്‍ പറഞ്ഞു. ഇതിനെയൊക്കെ കോണ്‍ഗ്രസുകാര്‍ തന്നെ തിരസ്‌കരിക്കുമെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

അതേസമയം പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തിരിച്ചെടുത്ത സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കേണ്ടെന്ന് എല്‍ഡിഎഫ് നയം. സിപിഐഎം സീറ്റ് വിട്ടുകൊടുക്കാനും മറ്റുള്ളവര്‍ വാങ്ങാനും ഉള്ളതല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ കൊണ്ടുവന്ന് വാഗ്ദാനങ്ങള്‍ നല്‍കി. ഇവിടുത്തെ നേതാക്കള്‍ അല്ലേ പറയേണ്ടതെന്നും ടി.പി. രാമകൃഷ്ണന്‍ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ സിപിഐഎമ്മും സിപിഐയും സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. സ്വതന്ത്രരടക്കം 82 പേരുടെ പട്ടികയാണ് സിപിഐഎം പുറത്തുവിട്ടത്. അഞ്ച് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനുണ്ട്. സമ്പൂര്‍ണ പട്ടികയാണ് സിപിഐ പുറത്തുവിട്ടത്. 25 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.