കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശത്തില്‍ മുന്നണി കണ്‍വീനറുടെ നിലപാട് തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യുഡിഎഫിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗം പോയിട്ടും യാതൊരു ദോഷവും ഉണ്ടായിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടെന്നും മോന്‍സ് ജോസഫ്.

യുഡിഎഫിനുള്ളില്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മിന് വരണമെന്നുണ്ടെങ്കില്‍ അവര്‍ പറയണമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് എമ്മിനേയും മറ്റൊരു വിഭാഗത്തേയും യുഡിഎഫിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന അടൂര്‍ പ്രകാശിന്റെ പ്രതികരണമാണ് മോന്‍സ് ജോസഫിനെ ചൊടിപ്പിച്ചത്.

ജോസഫ് വിഭാഗം വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍, മുന്നണി വിപുലീകരണ നീക്കങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ നീങ്ങാനാകും കോണ്‍ഗ്രസിന്റെ തീരുമാനം. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിനും മറ്റു ചില നേതാക്കളും യുഡിഎഫിലേക്കുള്ള തിരികപ്പോക്ക് ആത്മഹത്യാപരമാണെന്ന നിലപാടുകാരാണ്. നേതാക്കള്‍ക്കിടയില്‍ ഒറ്റക്കെട്ടായ തീരുമാനം ഉണ്ടാകാതെ വന്നതോടെ തല്‍ക്കാലം മുന്നണി മാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന തിരുമാനത്തിലാണ് നേതൃത്വം.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മല്‍സരിക്കാന്‍ ജോസ് കെ മാണിയെ വെല്ലുവിളിച്ച് മോന്‍സ് ജോസഫ് നേരത്തെ രംഗത്തുവന്നിപുനനു. മോന്‍സ് ജോസഫിനെ പാലായിലേക്ക് സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണിയയും പ്രതികരിച്ചു. ജോസ് കെ മാണി ഉള്‍പ്പെടെ ആരു വന്നാലും കടുത്തുരുത്തിയില്‍ നിലംതൊടാന്‍ അനുവദിക്കില്ലെന്നാണ് കേരളാ കോണ്‍ഗ്രസ്സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ വെല്ലുവിളി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11500 വോട്ടിന്റെ ഭൂരിപക്ഷം കടുത്തുരുത്തി മണ്ഡലത്തിലുണ്ടായിരുന്നതായും മോന്‍സ് ജോസഫ് ഓര്‍മിപ്പിച്ചു. അതേസമയം മോന്‍സ് ജോസഫിനെ പാലായിലേക്ക് ക്ഷണിച്ചാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മോന്‍സ് ജോസഫിന് മറുപടി നല്‍കുന്നത്. ജോസ് കെ മാണി പാലായില്‍ തന്നെ മല്‍സരിക്കുമെന്നും മറുപടിയിലുണ്ടായിരുന്നു.