കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച ജോസ് കെ. മാണിക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് (ജോസഫ്) എക്സ്‌ക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും ഞങ്ങള്‍ യു.ഡി.എഫില്‍ സുരക്ഷിതരാണെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

ഞങ്ങളിവിടെ യു.ഡി.എഫില്‍ സുരക്ഷിതമായ, തൃപ്തികരമായ അന്തരീക്ഷത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. ആടിക്കളിക്കുന്നത് ജോസ് കെ. മാണി വിഭാഗമാണ്. ആ ആടിക്കളിക്ക് ഞങ്ങളില്ല ജോസ് കെ മാണി പറഞ്ഞു. എല്‍.ഡി.എഫിലെ തകര്‍ച്ച ജോസ് കെ മാണി വിഭാഗത്തെ ബാധിച്ചു. അവരുടെ പാര്‍ട്ടിയുടെ ഗതികേടിന് ഞങ്ങളെ കക്ഷിയാക്കേണ്ട കാര്യമില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുമെല്ലാം എല്‍.ഡി.എഫ് തോറ്റ് തുന്നംപാടി നില്‍ക്കുകയാണ്. ജോസ് കെ. മാണിയും ആ തകര്‍ച്ചയുടെ ഭാഗമായി. എത്രയും പെട്ടന്ന് അവിടെ നിന്ന് പുറത്ത് ചാടണമെന്നാണ് അവരുടെ അണികള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി. ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണ്. അവര്‍ വന്നാല്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

പണ്ട് അവരെ നമ്മുടെ തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമൊക്കെ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം. ഇതു പറയുമ്പോള്‍ അങ്ങനെയല്ല, ഇങ്ങിനെയല്ല എന്നെല്ലാം അവര്‍ പറഞ്ഞേക്കാം. എന്തായാലും തീരുമാനം അവരുടേതാണെന്നും ജോസ് കെ. മാണി പറഞ്ഞു.

സീറ്റ് വിഭജന ചര്‍ച്ചകളില്‍ യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് ജോസ് കെ. മാണി ക്ഷണിച്ചത്. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗമെന്നും യു.ഡി.എഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്നുമാണ് ജോസ് കെ. മാണി പറഞ്ഞത്. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം കൊടുക്കാം. അത് അവരുടെ തീരുമാനമാണ് അദ്ദേഹം പറഞ്ഞു.