തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനി ശക്തമായ ഏകോപനത്തോടെ മുന്നോട്ട് പോകാന്‍ 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. സംഘടനാപരമായ കാര്യങ്ങള്‍ ക്രോഡീകരിക്കാനും കൂട്ടായ തീരുമാനങ്ങള്‍ എടുക്കാനുമാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായത്.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഈ കമ്മിറ്റിയിലുള്ളത്. മുന്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയും, മുതിര്‍ന്ന നേതാവ് ഷാനിമോള്‍ ഉസ്മാനും കമ്മിറ്റിയില്‍ ഇടം നേടിയിട്ടുണ്ട്. ദീപ ദാസ് മുന്‍ഷിക്ക് കോര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനം നല്‍കി.

സണ്ണി ജോസഫ്, വി.ഡി.സതീശന്‍, എ.കെ.ആന്റണി, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.മുരളീധരന്‍, വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.പി.അനില്‍ കുമാര്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് അംഗങ്ങള്‍.




പുതിയ കോര്‍ കമ്മിറ്റി ആഴ്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളും. ഇത് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും, തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഊര്‍ജ്ജം പകരാനും ലക്ഷ്യമിടുന്നു.

നേരത്തെ നടന്ന പുനഃസംഘടനയില്‍ കെപിസിസി പ്രസിഡന്റിന് പുറമെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെയും 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറല്‍ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിച്ചുചേര്‍ക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഏകോപന ചുമതലകളോടെ കോര്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ ഇല്ലാത്ത ഭരണസംവിധാനമാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.