ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും. തരം മാറ്റേണ്ട ഭൂമി 25 സെന്റില്‍ അധികമെങ്കില്‍, മൊത്തം ഭൂമിക്കും ഫീസ് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ സുപ്രീം കോടതി ശരി വച്ചു. ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

25 സെന്റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതില്‍ നിന്ന് 25 സെന്റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.

25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് മാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ആണ് ഉത്തരവ്.

ചെറുകിട ഭൂമി ഉടമകളെ സഹായിക്കാനാണ് 2021 ഫെബ്രുവരി 25-ന് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട ഇളവ് സര്‍ക്കാര്‍ വരുത്തിയത്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് നല്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തരം മാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി അംഗീകരിച്ചത്. വിധി പകര്‍പ്പ് വൈകിട്ടോടെ പുറത്ത് വരും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഷാജി പി ചാലി, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍, അഭിഭാഷകരായ അനു കെ ജോയ്, ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി.