പാലക്കാട്: പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് കേശവ ബലിറാം ഹെഡ്ഗേവാറിന്റെ പേരിടുന്നതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല്‍ തറയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു കൊലവിളി പ്രസംഗം.

ഹെഡ്‌ഗേവാര്‍ വിവാദത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില്ല ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ കൊലവിളി നടത്തിയത്. 'രാഹുലിനെ കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന തീരുമാനം ബി.ജെ.പി മേല്‍ ഘടകം എടുത്തിട്ടില്ല. എന്റെ കാല്‍ പാലക്കാട് ഉണ്ടെന്ന് അഹങ്കരിക്കുകയാണ്. അങ്ങനെ ഞങ്ങളുടെ നേതൃത്വം ഒരു തീരുമാനമെടുത്ത് അറിയിച്ച് കഴിഞ്ഞാല്‍ രാഹുല്‍ പാലക്കാട് ആകാശത്ത് തലവെച്ച് കൊണ്ട് നടക്കേണ്ടി വരും. കാല്‍ മുഴുവന്‍ ആകാശത്തേക്ക് വരേണ്ടിവരും'- ഓമനക്കുട്ടന്‍ പറഞ്ഞു.

ആര്‍.എസ്.എസ് നേതാക്കളെ അവഹേളിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്നും കാല്‍ വെട്ടിക്കളയുമെന്നുമായിരുന്നു ബി.ജെ.പിയുടെ ഭീഷണി. ഇതിനോട് പ്രതികരിച്ച രാഹുല്‍, കാല്‍ ഉള്ളിടത്തോളം കാലം കാല്‍ കുത്തിക്കൊണ്ട് തന്നെ ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാല്‍വെട്ടിയെടുത്താല്‍ ഉള്ള ഉടല്‍വെച്ച് ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും തിരിച്ചടിച്ചു.

'ഈ സംസാരം നിര്‍ത്തണമെങ്കില്‍ നാവറുക്കേണ്ടി വരും. പിന്നെയും ആര്‍.എസ്.എസിനെതിരെ തന്നെ പ്രവര്‍ത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. അതിന് പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊടുക്കുന്നത് ആര്‍.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനില്‍ കേറാനും വന്നിറങ്ങാനും കാലു കുത്തി നില്‍ക്കാനും അറിയാം' -രാഹുല്‍ പറഞ്ഞു.

നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടും. നഗരത്തില്‍ ഭിന്നശേഷി നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെയല്ല, ഭരണ നേതൃത്വത്തിലോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ വക്താവിന്റെ പേര് കേന്ദ്രത്തിനു നല്‍കുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ജനപ്രതിനിധിയുടെ കാല്‍ വെട്ടുമെന്ന ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗത്തില്‍ പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആര്‍.എസ്.എസിനോടുള്ള എതിര്‍പ്പ് തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഹെഡ്ഗേവാറുടെ സ്മാരകമായി നൈപുണ്യ-വികസന ഡേ കെയര്‍ സെന്റര്‍ ആര്‍.എസ്.എസ് സംഘടനയുടെ നൂറാം വാര്‍ഷികമായ വിജയദശമി ദിനത്തില്‍ തുറന്നു കൊടുക്കാനാണ് പാലക്കാട് നഗരസഭ പദ്ധതിയിടുന്നത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ സംസ്ഥാനത്ത് ആദ്യമായി ആര്‍.എസ്.എസ് സ്ഥാപകന്റെ പേരില്‍ ഒരു തദ്ദേശ സ്ഥാപനം കെട്ടിടം നിര്‍മിക്കുന്നത് സംഘടന നേട്ടമായാണ് ബി.ജെ.പി നഗരസഭ ഭരണസമിതി കാണുന്നത്.

നഗരസഭയുടെ സ്വന്തം ഫണ്ടല്ല, സി.എസ്.ആര്‍ ഫണ്ടാണ് ഉപയോഗിക്കുന്നതെന്ന ന്യായമാണ് ബി.ജെ.പിയുടേത്. ഓഷ്യാനസ് ഡ്വല്ലിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 1.25 കോടി രൂപ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നഗര സൗന്ദര്യവത്കരണമാണ് ആദ്യം നടപ്പാക്കാന്‍ ഉദ്ദേശിച്ചതെങ്കിലും പിന്നീടാണ് ഹെഡ്ഗേവാറുടെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നഗരസഭ കൗണ്‍സില്‍ കൂടിയാലോചന പോലുമില്ലാതെയാണ് ആര്‍.എസ്.എസ് സ്ഥാപകന്റെ പേര് സര്‍ക്കാര്‍ കെട്ടിടത്തിന് നല്‍കുന്നത്.