തിരുവനന്തപുരം: മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മറന്ന് സിപിഐ. സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്റെ കുടുംബം. ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം പറയുന്നു. ഇന്നലെ നടന്ന പരിപാടിയില്‍ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍ പറയുന്നു.

സിപിഐ നൂറാം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ മുന്‍കാല നേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ വിളിക്കാത്തതിലാണ് അതൃപ്തി അറിയിച്ച്‌സന്ദീപ് രാജേന്ദ്രന്‍ രംഗത്ത് വന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ മുന്‍കാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. കാനത്തിന്റെ കുടുംബം അസൗകര്യം ഉള്ളതിനാലാണ് എത്താതിരുന്നതെന്ന നേതാക്കളുടെ പ്രസ്താവന തെറ്റാണെന്നും മകന്‍ സന്ദീപ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സിപിഐ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം തുടങ്ങി നിരവധി നേതാക്കളും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളുടെ കുുടംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. എന്നാല്‍ അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങള്‍ പരിപാടിയില്‍ എത്തിയിരുന്നില്ല. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ കാനത്തിന്റെ കുടുംബത്തിന് അസൗകര്യം ഉള്ളതിനാലാണ് എത്താതിരുന്നതെന്നായിരുന്നു സിപിഐ നേതാക്കളുടെ വിശദീകരണം.

ഇതിന് പിന്നാലെയാണ് സിപിഐ നേതാക്കള്‍ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കാനം രാജേന്ദ്രന്റെ മകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തതെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയും' കുറിപ്പില്‍ പറയുന്നു.