കോഴിക്കോട്: സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്ന് മുസ്ലീ ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. ഇതെന്തൊരു തമാശയാണെന്നും കെ എം ഷാജി ചോദിച്ചു. ഒരു കൂട്ടര്‍ വര്‍ഗീയവാദി ആയും മറ്റൊരു കൂട്ടര്‍ മത വിരുദ്ധനായും മുദ്രകുത്തുന്നുവെന്നും കെ എം ഷാജി പറഞ്ഞു. പത്ര പ്രവര്‍ത്തകരുടെ സഹായത്തോടെ തന്നെ വര്‍ഗീയവാദി ആക്കുന്നു. സിപിഎം മാധ്യമങ്ങള്‍ ഇസ്ലാമോഫോബിയയെ ആഘോഷമാക്കുന്നുവെന്നും കെ എം ഷാജി കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി ഈഴവന് വേണ്ടി വാദിക്കുകയല്ല ചെയ്യുന്നത്, മുസ്ലിങ്ങളെ ആക്ഷേപിക്കുകയും പരിഹസിക്കുകയും, ചീത്തവിളിക്കുകയുമാണ് ചെയ്യുന്നത്. ആ വെള്ളാപ്പള്ളി നവോത്ഥാന നായകനാണ്. അതേ സമയം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന താന്‍ വര്‍ഗീയവാദി ആവുകയാണെന്നും കെ എം ഷാജി പറഞ്ഞു. മുസ്ലിംലീഗ് ഒരു സാമുദായിക സംഘടന മാത്രമല്ല, ന്യൂനപക്ഷ സംഘടന കൂടിയാണെന്നും ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിരകയറിയിട്ട് ഭരണം നിലനിര്‍ത്താം എന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ ഇവിടെ ഉണ്ടാവുമെന്നും കെ എം ഷാജി പറഞ്ഞു.

ഷാജി വഹാബിയാണെന്ന ഉമര്‍ ഫൈസിയുടെ വിമര്‍ശനത്തിന് സഖാക്കള്‍ അങ്ങനെ പലതരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു പരിഹാസം. സുന്നിയാവാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്നും കെ എം ഷാജി കോഴിക്കോട്ട് പറഞ്ഞു.യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുക തന്നെ ചെയ്യും എന്നാല്‍ ഭരിക്കുന്നത് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാന്‍ വേണ്ടി മാത്രമായിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒന്‍പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് ആ സമുദായത്തിന് വകവെച്ചുകൊടുക്കാന്‍ അല്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത് എന്ന പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഷാജിയുടെ പ്രതികരണം.

സമുദായത്തിന്റെ അവകാശം തിരിച്ചു പിടിക്കും എന്ന് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ലീഗ് ആയി നില്‍ക്കേണ്ട കാര്യം ഉണ്ടോ. ലീഗ് ഒരു സമുദായ പാര്‍ട്ടി കൂടിയാണ്. സജി ചെറിയാന്‍ അമൃതാനന്ദമയിയെ കെട്ടിപ്പിടിച്ച സംഭവത്തിലും ഷാജി പ്രതികരിച്ചു. ആള്‍ ദൈവങ്ങള്‍ക്ക് എതിരെ സമരം ചെയ്ത ആള്‍ ആണ് സജി ചെറിയാന്‍. അന്ന് കൊണ്ട അടിയുടെ പാട് ഇപ്പോഴും സജി ചെറിയാന്റെ മുതുകത്തു ഉണ്ടാകും. സജിചെറിയാന്‍ കപട വിശ്വാസിയാണെന്നും ഷാജി പറഞ്ഞു.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പൈസ അടിച്ചു മാറ്റിയ ലാഘവത്തോടെയാണ് വി എന്‍ വാസവന്‍ ശബരിമലയില് നിന്ന് സ്വര്‍ണം അടിച്ചു മാറ്റിയത്. വിശ്വാസി ആണെങ്കിലെ പൈസ അടിച്ചു മറ്റുബോള്‍ കുറ്റബോധം ഉണ്ടാകുവെന്നും ഷാജി വിമര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കത്തിനെതിരെയും കെ.എം.ഷാജി വിമര്‍ശനം ഉന്നയിച്ചു. താന്‍ സമസ്ത മുശാവറ അംഗത്തെ പ്രശംസിച്ചത് മറ്റൊരു അംഗം കേട്ടില്ല. സജി ചെറിയാനെതിരെ പറഞ്ഞ ഭാഗമാണ് ആ അംഗത്തെ വേദനിപ്പിച്ചത്. സി.പി.എം മന്ത്രിമാര്‍ അമ്മയെ കെട്ടിപ്പിടിച്ചാലും ദര്‍ഗയില്‍ പോയി തുണി വിരിച്ചാലും തെറ്റാണ്. സിപിഎമ്മുകാര്‍ കപട വിശ്വാസികളാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.