കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരാണം മുറുകവെ കൊല്ലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റ് ആണോ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. NSS താലൂക് യൂണിയന്‍ പ്രസിഡന്റ് ആധിക്കാട് ഗിരീഷിന് കൊല്ലൂര്‍വിള വിറ്റത് ബിന്ദു കൃഷ്ണയാണെന്നും ബിന്ദു കൃഷ്ണയുടെ ബിസിനസ് പാര്‍ട്ണര്‍ക്ക് നല്‍കാനുള്ളതല്ല കൊല്ലൂര്‍വിളയെന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നു.

എന്നാല്‍ ഇതിന് മറുപടിയായി കൊല്ലം കോര്‍പറേഷനില്‍ ഇത്തവണ തര്‍ക്കരഹിതമായി ഏറ്റവും നല്ല രീതിയിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. തന്റെ രാഷ്ട്രീയ എതിരാളികളാണ് പോസ്റ്ററിന് പിന്നിലെന്നും കോണ്‍ഗ്രസുകാരാണ് എന്ന് കരുതുന്നില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കൊല്ലം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നതെന്നും തനിക്ക് അതില്‍ കൂട്ടുത്തരവാദിത്തം മാത്രമേയുള്ളുവെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ബിജെപി ചിത്രത്തില്‍ പോലുമില്ലാത്ത മേഖലയില്‍ ബിജെപി ഏജന്റ് ആണ് എന്നൊക്കെ പറയുന്നത് തനിക്കെതിരെയുള്ള ആസൂത്രിതമായ നീക്കമാണെന്നും ബിന്ദു ആരോപിച്ചു.

'കൊല്ലം കോര്‍പ്പറേഷനിലെ മൂന്ന് പതിറ്റാണ്ടിന്റെ ഇടത് ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ പ്രിയങ്കരനായ എ.കെ ഹഫീസിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി വലിയൊരു അങ്കത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും. ഇതില്‍ വിറളി പൂണ്ട് വ്യാജ പോസ്റ്ററുകളുമായി കളം പിടിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരോട് സഹതാപം മാത്രമാണുള്ളത്. വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ നിന്ന് പഠിക്കാത്ത പാഠം ഇത്തവണ കൊല്ലം നിങ്ങളെ പഠിപ്പിക്കും എന്ന് മാത്രം ഉണര്‍ത്തുന്നു', ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.

'ആസന്നമായിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ നിര്‍ദേശപ്രകാരം കോര്‍പ്പറേഷന്‍-പഞ്ചായത്ത് തലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡുകളില്‍ നിന്നും ഡിവിഷനുകളില്‍ നിന്നും വരുന്ന പേരുകളില്‍ നിന്ന്, കൂട്ടായ ചര്‍ച്ചയിലൂടെ ജയസാധ്യത കൂടുതലുള്ളയാളെ കണ്ടെത്തലാണ് പ്രസ്തുത കമ്മിറ്റികളുടെ പ്രധാന ചുമതല.

കൊല്ലം കോര്‍പ്പറേഷന്റെ ചുമതലയുള്ള മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ സമിതിയാണ് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. ഓരോ ഡിവിഷനില്‍ നിന്നും ഉയര്‍ന്നു വരുന്ന യോഗ്യരായ പേരുകളില്‍ നിന്ന് ഒരാളെ കമ്മിറ്റി തിരഞ്ഞെടുക്കുന്നത് കൂട്ടായ ചര്‍ച്ചയ്ക്കും വിശകലനത്തിനും ശേഷം മാത്രമാണ്. ഇതൊരു കൂട്ടുത്തരവാദിത്തമാണ്, ഒരാള്‍ക്ക് മാത്രം തീരുമാനിക്കാന്‍ കഴിയുന്നതല്ല.

കൊല്ലം കോര്‍പ്പറേഷനിലെ മൂന്ന് പതിറ്റാണ്ടിന്റെ ഇടത് ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ പ്രിയങ്കരനായ എ.കെ ഹഫീസിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി വലിയൊരു അങ്കത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും. ഇതില്‍ വിറളി പൂണ്ട് വ്യാജ പോസ്റ്ററുകളുമായി കളം പിടിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരോട് സഹതാപം മാത്രമാണുള്ളത്. വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ നിന്ന് പഠിക്കാത്ത പാഠം ഇത്തവണ കൊല്ലം നിങ്ങളെ പഠിപ്പിക്കും എന്ന് മാത്രം ഉണര്‍ത്തുന്നു.

സ്ത്രീ എന്ന നിലയിലും കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയിലും എന്റെ പൊതുജീവിതത്തില്‍ ഞാന്‍ കേള്‍ക്കേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കയ്യും കണക്കുമില്ല. വ്യക്തിഹത്യയും സൈബര്‍ വേട്ടയും പലകുറി ഞാന്‍ നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം എന്റെ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും സ്‌നേഹവും പിന്തുണയും കൊണ്ട് ഞാന്‍ തരണം ചെയ്തിട്ടുണ്ട്.

കെ.എസ്.യു കാലം തൊട്ട് ഇന്ന് വരെ വിശ്രമമില്ലാതെ ഞാന്‍ ഓടിനടക്കുന്നത്, വിയര്‍പ്പൊഴുക്കുന്നത്, എന്റെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി മാത്രമാണ്. കെ.എസ്.യു കാരിയായി തുടങ്ങിയ പൊതുജീവിതത്തില്‍ നിന്ന് ഒരിക്കല്‍ പോലും ഞാന്‍ മാറിനിന്നിട്ടില്ല. അന്ന് കയ്യിലേന്തിയ അതേ പതാക ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാണ് ഇന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ കോണ്‍ഗ്രസ് അസ്ഥിത്വത്തെ ചോദ്യം ചെയ്യാനോ അളക്കാനോ ആരും മുതിരേണ്ടതില്ല. മരണം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എളിയ പ്രവര്‍ത്തകയായി, വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹം പടര്‍ത്തുന്ന ശ്രീ. രാഹുല്‍ ഗാന്ധിയുടെ ഏജന്റായി പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹവും അഭിലാഷവും നിശ്ചയദാര്‍ഢ്യവും', ബിന്ദു കൃഷ്ണ കുറിച്ചു.

കൊല്ലം ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ച് 'താമര ബിന്ദു' എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂര്‍ വിളയില്‍ എന്‍എസ്എസിന് എന്ത് കാര്യമെന്നും കുറിച്ചിട്ടുണ്ട്. കൊല്ലത്ത് മത്സരിക്കാന്‍ സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലുര്‍ വിളയും വിറ്റത് ബിന്ദു കൃഷ്ണയോ?, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാര്‍ട്ണര്‍ക്ക് നല്‍കാനുള്ളതല്ല കൊല്ലൂര്‍വിള സീറ്റ്, ജനറല്‍ സീറ്റില്‍ ദീപ്തി മേരി വര്‍ഗ്ഗീസിന് ആകാമെങ്കില്‍ ഹംസത്ത് ബീവിയ്ക്കും ആകാം എന്നിങ്ങനെ പോസ്റ്ററുകളും കൊല്ലം ഡിസിസിയ്ക്ക് മുന്നിലുണ്ടായിരുന്നു.

മധ്യപ്രദേശില്‍ സിന്ധ്യയെങ്കില്‍ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണ, കോയിക്കല്‍ സീറ്റ് വിറ്റെന്നും ക്യാഷ് വാങ്ങിയാണോ കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞു.