നിലമ്പൂര്‍: പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്നും എല്ലാവരും കൂടി തകര്‍ത്ത് തരിപ്പണമാക്കി കടക്കാരനാക്കിയെന്നും പറഞ്ഞ നിലമ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 52.21 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്.

അന്‍വറിന്റെ കൈവശമുള്ളത് 25,000 രൂപയാണ്. രണ്ട് ഭാര്യമാരുടെ കൈവശവും 10,000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വില വരുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെ പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. 'എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി' എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി -94.91 ലക്ഷം. സ്വരാജിന്റെ കൈവശമുള്ളത് 1,200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ ആഭരണങ്ങളില്ല. ഭാര്യയുടെ കൈവശം 200 ഗ്രാമിന്റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷം. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്.

നിലമ്പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ പോരിന് 19 സ്ഥാനാര്‍ത്ഥികള്‍. ഇടതു സ്ഥാനാര്‍ത്ഥി എന്‍ സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജും ഇന്ന് പത്രിക നല്‍കി. ഈ മാസം അഞ്ചിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം ആദ്യം പത്രിക നല്‍കിയത് ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജാണ്. മന്ത്രി വി അബ്ദുറഹ്‌മാനും സിപിഎം നേതാക്കളായ വിജയരാഘവനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വരാജിനെ അനുഗമിച്ചു. ചന്ത കുന്നില്‍ നിന്ന് റോഡ് ഷോ നടത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്. തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും തന്നെയാണ് അന്‍വറും ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഒപ്പം എത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പത്രിക സമര്‍പ്പിച്ചു.

എന്‍ഡിഎ ഘടകകക്ഷിയായ എസ് ജെ ഡി സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിനിര്‍ണയത്തെപ്പറ്റി മുന്നണിയില്‍ ചര്‍ച്ച നടക്കാത്തതിലുള്ള പ്രതിഷേധമാണ് സതീഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം എന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പി വി അന്‍വറിന്റെ അപരനായി അന്‍വര്‍ സാദത്തും പത്രിക നല്‍കിയിട്ടുണ്ട്. ചുങ്കത്തറയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അന്‍വര്‍ സാദത്ത് എന്നാണ് വിവരം . പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.