തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായ റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ്. എംപിയായ നേതാവ് ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി ഉന്നത നേതൃത്വവുമായി നേതാവ് ചര്‍ച്ച നടത്തിയെന്ന വിധത്തിലാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ വാര്‍ത്തയില്‍ പറയുന്നത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ഈ നേതാവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിധത്തിലാണ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. അതേസമയം നേതാവിന്റെ പേര് പറയാതെ സ്ഥിരീകരണമില്ലാത്ത വാര്‍ത്തയാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

എന്നാല്‍, വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം പി ഫേസ്്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

' 2024ലെ പൊതു തിരഞ്ഞെടുപ്പോടെ പ്രസക്തി നഷ്ടപ്പെട്ട ബിജെപി നിലവില്‍ മുങ്ങുന്ന കപ്പലാണ്. അത്തരമൊരു ഇടത്തേക്ക് വിശേഷിച്ചും കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് എംപിയും പോകില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം നിരവധി എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമാണ് ബിജെപി വിട്ട് നിലവില്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷ ബിജെപി രഹസ്യ ധാരണ പുറത്തായ ഈ അവസരത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുവാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവരുടെ ലക്ഷ്യം. കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പ് എന്ന നിലയില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്.

പത്രവാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ:

സംഘപരിവാര്‍ ബന്ധം ആരോപിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രൂക്ഷമായി കടന്നാക്രമിക്കുന്നതിനിടെ, മറ്റൊരുഭാഗത്ത് വലിയ രാഷ്ട്രീയ നീക്കം നടക്കുകയാണ്. കേരളത്തിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനുള്ള സാധ്യത തേടി തങ്ങളെ സമീപിച്ചതായി ബിജെപി ഉന്നതവൃത്തങ്ങള്‍ പറയുന്നു.

എംപി കൂടിയായ കോണ്‍ഗ്രസ് നേതാവിനെതിരെ ബിജെപിയില്‍ ചില എതിര്‍പ്പുകളുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാവിന്റെ കടന്നുവരവ് ബിജെപി സ്വാഗതം ചെയ്യാനാണ് സാധ്യതയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു





അതേസമയം എംപിയെ കുറിച്ച് സൂചനകളില്ലാത്ത വാര്‍ത്ത കെപിസിസി തള്ളുകയാണ്. കേരളത്തില്‍ ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു വാര്‍ത്തയെന്നും സൂചനകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാറും കടുത്ത പ്രതിസന്ധി നേരിരുന്നുണ്ട്. സിപിഎമ്മിന് അനുഭാവമുള്ള ബിജെപി നേതാക്കള്‍ പടച്ചു വിടുന്ന നുണക്കഥ മാത്രമാണ് ഈ വാര്‍ത്ത എന്നാണ് കെപിസിസി ഇതേക്കിച്ചു പറയുന്നത്.

അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി വിലസുമ്പോഴാണ് മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഇവിടെയും കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത എന്നതും ശ്രദ്ധേയമാണ്. നിലവിലെ അവസ്ഥയില്‍ ഒരു കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിടില്ലെന്നാണ് നേതൃത്വം കരുതുന്നത്. കൂടാതെ കേരളത്തില്‍ ഉറപ്പായും അടുത്ത തവണ അധികാരം പിടിക്കാമെന്നും വിലയിരുത്തലുണ്ട്.