നിലമ്പൂര്‍: യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ പുതിയ ഉപാധി വെച്ച് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. 2026 ല്‍ യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനം വകുപ്പോ തനിക്ക് വേണം. ഇല്ലെങ്കില്‍ വി.ഡി സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണം എന്നതുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുഡിഎഫ് മുന്നണി പോരാളിയായി താന്‍ ഉണ്ടാകുമെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.

'ഇന്ന് രാവിലെ ഒമ്പതുമണിവരെയും യുഡിഎഫിന്റെ വേണ്ടപ്പെട്ട നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ഞാന്‍ ഒറ്റക്കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടൊള്ളൂ. 2026 ല്‍ യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനം വകുപ്പോ തനിക്ക് വേണം. ഇക്കാര്യം എഗ്രിമെന്റാക്കി പൊതുമധ്യത്തില്‍ പറയണം. എന്നാല്‍ വി.ഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തിരുത്തിക്കൊണ്ട് ഞാനങ്ങോട്ട് വരില്ല. ഒരു പിണറായിയെ ഇറക്കി,മറ്റൊരു മുക്കാല്‍ പിണറായിയെ കയറ്റാന്‍ ഞാനില്ല. സതീശനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരണം. ഇനിയൊരു പിണറായിയെ സൃഷ്ടിക്കാന്‍ ഞാനില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്‍മാറില്ല. സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയത്'-അന്‍വര്‍ പറഞ്ഞു.

'തെരഞ്ഞെടുപ്പായതിനാലാണ് കോണ്‍ഗ്രസിന്റെ മലപ്പുറം സ്‌നേഹം. താന്‍ മുമ്പ് ഉയര്‍ത്തിയ വിഷയങ്ങള്‍ അന്ന് പിന്തുണച്ചില്ല. മലപ്പുറം ജില്ല വിഭജിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ മലയോര മേഖല കേന്ദ്രീകരിച്ച് ഞങ്ങള്‍ക്കൊരു ജില്ല വേണമെന്നും ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളെക്കൂട്ടി തൃണമൂലിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.

ജില്ല വിഭജിക്കാന്‍ യുഡിഎഫ് -എല്‍ഡിഎഫ് നേതൃത്വം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ ഇവ കേന്ദ്രീകരിച്ച് ഒരു മലയോര ജില്ല വേണം. കോഴിക്കോടിന്റെ ഭാഗമായ തിരുവമ്പാടിയെ ഇങ്ങോട്ട് ചേര്‍ക്കണം, അത് മലയോര മേഖലയാണ്'- അന്‍വര്‍ പറഞ്ഞു

''ജനങ്ങള്‍ ഇവിടെ കഷ്ടപ്പെടുകയാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെ കൂട്ടി മലയോര മേഖലക്കൊരു ജില്ല വേണം. ഞങ്ങള്‍ സമരം ചെയ്യാന്‍ പോകുകയാണ്. ഇന്നലെ ചേര്‍ന്ന കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചിട്ടുണ്ട്. അതുമായി മുന്നോട്ടുപോകും. ഫീല്‍ഡില്‍ ചെല്ലുമ്പോള്‍ ആളുകള്‍ ഇക്കാര്യം പറയുന്നുണ്ട്. ജില്ലയോട് അത്ര സ്നേഹമുണ്ടെങ്കില്‍ ഈ വിഷയത്തില്‍ ഇവിടുത്തെ നേതാക്കന്മാരൊന്ന് പറയട്ടെ, മറ്റു ജില്ലകളെ അപേക്ഷിച്ച് ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനം ഉണ്ടോ ഇവിടെ''- അന്‍വര്‍ വ്യക്തമാക്കി.

നേരത്തേ, പി.വി.അന്‍വറിനെ യുഡിഎഫ് പൂര്‍ണമായി തള്ളിയിട്ടില്ലെന്ന് കെ.സുധാകരന്‍ പ്രതികരിച്ചിരുന്നു. ഒരിക്കലും തിരിച്ചു വരേണ്ടന്ന് പറയില്ല. അന്‍വര്‍ തെരുവില്‍ നടക്കുന്ന രാഷ്ട്രീയ നേതാവായി മാറിയതില്‍ ദു:ഖമുണ്ട്. അന്‍വറിന് കഴിവും കാഴ്ചപാടും പ്രാപ്തിയുമുണ്ടെന്ന് പറഞ്ഞ സുധാകരന്‍ അന്‍വര്‍ രാഷ്ട്രീയത്തില്‍ വേണമെന്നാണ് തന്റെ താല്‍പര്യമെന്നും വ്യക്തമാക്കി. അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ടിഎംസി സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളിയെങ്കിലും സ്വതന്ത്രനായി നല്‍കിയ പത്രിക അംഗീകരിച്ചിരുന്നു.