മഞ്ചേരി: സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന അന്‍വര്‍ ശൈലിമാറ്റുന്നു. പാതി മലയാളവും പാതി തമിഴും എല്ലാം കലര്‍ത്തി സംസാരിച്ചു കൊണ്ട് ആകെ മാറ്റത്തിന്റെ വഴിയാണ് അന്‍വര്‍. കേരള ഡിഎംകെയ്ക്ക് രൂപം കൊടുക്കാന്‍ വേണ്ടി അടിമുടി ശൈലി മാറ്റുകയാണ്. നിലമ്പൂരിലെ ശക്തി പ്രകടനത്തിന് ശേഷമുള്ള പി വി അന്‍വര്‍ മലപ്പുറത്തെ പ്രധാന പരിപാടിയാണ്.

മാധ്യമങ്ങളോട് സംസാരിക്കവേ 'അപ്പുറം പാക്കലാം തമ്പി' എന്ന് തമിഴില്‍ സംസാരിച്ചു കൊണ്ടാണ് അന്‍വര്‍ രംഗത്തെത്തിയത്. സമ്മേളന വേദിയിലും ഒരു ഡിഎംകെ ശൈലിയുണ്ട്. ഡിഎംകെ ഷാളുകളും പതാകകളും ഏന്തിാണ് അനുയായികള്‍ സമ്മേളനത്തിന് എത്തിയിരിരിക്കുന്നത്. എടവണ്ണയിലെ വീട്ടില്‍ നിന്നും അന്‍വര്‍ സമ്മേളന വേദിയിലേക്ക് തിരിച്ചിട്ടുണ്ട്. സ്വന്തം വാഹനവ്യൂഹവുമായാണ് അന്‍വര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. സമ്മേളന വേദിയില്‍ മഴ പെയ്യുന്നുണ്ട് എന്നതാണ് ഒരു പ്രശ്‌നമായി നില്‍ക്കുന്നത്.

ഒരുലക്ഷം ആളുകളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അന്‍വര്‍ നേരത്തെ അവകാശപ്പെട്ടത്. ആയിരത്തോളം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്ത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന നിലവില്‍ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നുമാണ് ഇന്ന് പിവി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം കേരള ഡിഎംകെ ഉണ്ടാക്കി പാര്‍ട്ടിയിലോ മുന്നണിയിലോ കയറാനുള്ള അന്‍വറിന്റെ നീക്കത്തിന് തിരിച്ചിടി ആയിട്ടുണ്ട്. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി.

അന്‍വറുമായി ചെന്നൈയില്‍ ഡിഎംകെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് സെന്തില്‍ ബാലാജി വഴിയാണ് അന്‍വറിന്റെ നീക്കങ്ങള്‍. എന്നാല്‍ സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാന്‍ നിലവില്‍ ഡിഎംകെ തയ്യാറാകാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയതിന്റ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിയെന്നും സഹപ്രവര്‍ത്തകന്‍ ഇ.എ. സുകുവും വ്യക്തമാക്കി. എന്നാല്‍ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അന്‍വര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.