നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നത് വിവാദമായി. പി കെ കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തെങ്കിലും, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തില്ല. തങ്ങള്‍ ഹജ്ജിന് പോയതിനാലാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്.

എന്നാല്‍, പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് ഇടയാക്കി. കൂടാതെ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല. വിഡി സതീശനും കെസി വേണുഗോപാലുമായുള്ള ഭിന്നതയാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് ആരോപണം ഉയരുന്നുണ്ട്.

ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. ജില്ലിയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ചയുണ്ടായതാണ് വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതെന്നുമാണ് സൂചന.

അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെയാണ് അബ്ബാസലി തങ്ങള്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തത്. അബ്ബാസ് അലി തങ്ങള്‍ തൃശൂരിലാണെന്നുമാണ് വിശദീകരണം. അബ്ബാസ് അലി തങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാത്തത് മനഃപൂര്‍വമല്ലെന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടവും പ്രതികരിച്ചു.

നിലമ്പൂരില്‍ പിവി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ മുസ്ലിം ലീഗ് ഇടപെട്ടിട്ടും നടക്കാതെ പോയതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടായെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ വന്നു. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നും പിവി അന്‍വര്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നതെന്നും വിമര്‍ശനം ഉയര്‍ന്നെന്നായിരുന്നു പുറത്തുവന്നത്. എന്നാല്‍, അത്തരം ചര്‍ച്ച നടന്നില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പിന്നീട് പ്രതികരിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. മലപ്പുറം ജില്ലക്കെതിരെ വലിയ ചതി പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞ് ഈ ജില്ലയെ അധിക്ഷേപിച്ചു. ഈ ചതിപ്രയോഗം മലപ്പുറത്തുകാര്‍ക്ക് മറക്കാനാവില്ലെന്നും ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.