തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള സിപിഎമ്മിന്റെ സംസ്ഥാന നേതൃ യോഗങ്ങളില്‍ നടക്കുക തെരഞ്ഞെടുപ്പ് അവലോകനം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും നടക്കും. മന്ത്രിസഭാ പുനസംഘടന യോഗത്തില്‍ വിഷയമാകില്ല. എന്നാല്‍ നിലമ്പൂര്‍ തോല്‍വിയുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ യോഗത്തില്‍ ഉണ്ടായേക്കും. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം തോല്‍വിക്ക് കാരണമായിട്ടുണ്ടോ എന്ന് സിപിഎം പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല എന്നാണ് സിപിഎം പുറത്തു പറയുന്നത്. പക്ഷേ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന അഭിപ്രായം പാര്‍ട്ടില്‍ സജീവമാകും. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍ എസ് എസ് പരമാര്‍ശം അനവസരത്തിലുള്ളതാണെന്ന നിലപാടും നേതാക്കള്‍ക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്നവര്‍ ഈ വിഷയം ചര്‍ച്ചയാക്കും. നിലമ്പൂരില്‍ തോല്‍വി ഉണ്ടായെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിര്‍ദേശം കീഴ് ഘടകങ്ങളിലേക്ക് സിപിഎം നേതൃത്വം നല്‍കും.

നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകള്‍ ലഭിച്ചെന്നാണ് സിപിഎം അവകാശപ്പെടുന്നതെങ്കിലും 2006 ല്‍ പാര്‍ട്ടി ചിഹ്നത്തില്‍ പി.ശ്രീരാമകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ സമാഹരിച്ച വോട്ടു പോലും എം.സ്വരാജിന് ലഭിച്ചില്ലെന്ന വസ്തുത സിപിഎമ്മിനു മുന്നിലുണ്ട്. പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലടക്കം വോട്ടു ചോര്‍ന്നു. പി.വി.അന്‍വറാണ് എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൂടുതല്‍ കവര്‍ന്നത്. വോട്ടുചോര്‍ച്ച എന്തുകൊണ്ട് തടയാന്‍ കഴിയുന്നില്ലെന്നത് സിപിഎമ്മിന് പരിശോധിക്കേണ്ടി വരും. വന്യജീവി ശല്യം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഫലത്തില്‍ പ്രതിഫലിച്ചെന്ന വികാരം ശക്തമാണ്. പി.വി.അന്‍വര്‍ നേടിയത് സര്‍ക്കാര്‍ വിരുദ്ധ വോട്ടാണ് എന്ന വാദവും ശക്തമാണ്. മുന്‍പൊരിക്കലും നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു നല്‍കാത്ത തരത്തിലുള്ള പിന്തുണ ലീഗില്‍ നിന്നുണ്ടായതും ആര്യാടന്‍ ഷൗക്കത്തിന്റെ വിജയകാരണായി സിപിഎം കാണുന്നുണ്ട്. ഈ സാഹച്യത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സമഗ്ര പരിശോധനയ്ക്ക് സി.പി.എം തയ്യാറാകും. ഓരോ ബൂത്തിലെയും വോട്ട് നിലയടക്കം ഇഴകീറി വിശകലനം ചെയ്യും. ഭരണ നേട്ടങ്ങള്‍ ചര്‍ച്ചയാക്കാന്‍ നിലമ്പൂരില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

മന്ത്രിസഭാ പുനസംഘടന വേണമെന്ന അഭിപ്രായം സിപിഎമ്മിലുണ്ട്. എം സ്വരാജ് ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന തീരുമാനം പിണറായി എടുത്തിരുന്നു. എന്നാല്‍ സ്വരാജ് അമ്പേ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ സിപിഎം നേതൃയോഗത്തില്‍ പിണറായി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. വനം മന്ത്രി എകെ ശശീന്ദ്രനെ മാറ്റണമെന്ന അഭിപ്രായം സിപിഎമ്മില്‍ സജീവമാണ്. സ്വരാജ് ജയിച്ചാല്‍ വനം മന്ത്രിയാക്കാനായിരുന്നു തീരുമാനം. നിലവിലെ സാഹചര്യത്തില്‍ പുനസംഘടനയ്ക്ക് പിണറായി മുതിരില്ലെന്നാണ് സൂചനകള്‍.

പി.വി. അന്‍വറിന്റെ രാജിക്ക് ശേഷമുള്ള വഞ്ചനയുടെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്തായില്ലെന്നും വിലയിരുത്തപ്പെടുന്നു. ഇതിനൊപ്പം ആര്‍.എസ്എസ്. ബന്ധമടക്കമുള്ള അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയുമുണ്ടായി. അടിസ്ഥാന വോട്ടുകള്‍ക്കപ്പുറം ഒരു വോട്ട് പോലും സമാഹരിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു. സി.പി.എം. വോട്ട് അന്‍വര്‍ എങ്ങനെ ചോര്‍ത്തി എന്നറിയാന്‍ അന്വേഷണ കമ്മിഷനെയും പാര്‍ട്ടി നിയോഗിച്ചേക്കും. നിലമ്പൂര്‍ ഫലം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ പാളിച്ചയുണ്ടായെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. അമരമ്പലത്ത് ഒരു മുന്നേറ്റവും സ്വരാജിനുണ്ടായില്ലെന്നതും പാര്‍ട്ടിയെ അത്ഭുതപ്പെടുത്തുന്നുണ്ട്. ആശാ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ചര്‍ച്ചയാക്കുന്നതില്‍ പരിമിതി സൃഷ്ടിച്ചുവെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്തും അതൃപ്തനാണെന്നാണ് സൂചന.

ബൂത്തുകളില്‍നിന്നടക്കം കിട്ടിയത് പലതും കള്ളക്കണക്കാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലമ്പൂരില്‍ ഷൗക്കത്ത് ജയിച്ചാലും അത് 2000 വോട്ടിനായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കോണ്‍ഗ്രസിനും വോട്ട് കുറഞ്ഞു. പക്ഷേ നാമമാത്ര വോട്ടുകളാണ് കുറഞ്ഞത്. എന്നാല്‍ സി.പി.എമ്മിന് വന്‍ ഇടിവുണ്ടായി. ഇടതുപക്ഷ വോട്ടുകളാണ് അന്‍വര്‍ പിടിച്ചതെന്നു വ്യക്തം. ബി.ജെ.പി. പോലും മടിച്ചുമടിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യമുണ്ടാക്കിയിട്ടും വോട്ട് അതേ പടി

നിലനിര്‍ത്തി. ഇത് സംഘടനാ സംവിധാനത്തിന്റെ വീഴ്ചയായി പിണറായി വിലയിരുത്തുന്നു. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയും ഇഴകീറി പരിശോധിക്കും. ഇത് അവസാന ഘട്ടത്തില്‍ വോട്ടു കുറച്ചുവെന്നാണ് നിഗമനം.

തെരഞ്ഞെടുപ്പ് സമയം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഫലത്തേക്കാള്‍ ദോഷമുണ്ടാക്കിയെന്നും സി.പി.എമ്മിനുള്ളില്‍ തന്നെ വിലയിരുത്തലുണ്ട്. ഇക്കാര്യത്തില്‍ സിപിഎം യോഗത്തില്‍ സംസാരിക്കുന്നവരെല്ലാം ഗോവിന്ദനനെ ശകാരിക്കുന്ന സമീപനം എടുക്കാന്‍ സാധ്യത ഏറെയാണ്.