തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റര്‍. രാജേഷിനുള്ള വഴി തടയുക എന്നതാണ് പോസ്റ്ററിലെ ഉദ്ദേശ്യമെന്ന് വ്യക്തം.

തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുന്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാര്‍ത്ത പുറത്തെത്തുന്നത്. സംസ്ഥാനത്തെ ബിജെപി ഭാരവാഹികളെ അടിമുടി മാറ്റാനൊരുങ്ങുകയാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.