കോഴിക്കോട്: പിഎസ്.സി കോഴ വിവാദത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ പ്രമോദ് കോട്ടൂളി ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്തുണ്ടെങ്കിലും കടുത്ത നിലപാടുകളിലേക്ക് കടക്കില്ല. എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ലെന്നാണ് പ്രമോദ് തന്നെ പറയുന്നത്. പാര്‍ട്ടിയെ ഒരു വിഭാഗം തെറ്റിധരിപ്പിച്ചു. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം. നിയമ പോരാട്ടം തുടരും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ല. പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് പറയുന്നത്.

പ്രമോദിനെ പുറത്താക്കിയ വാര്‍ത്താ കുറിപ്പ് പങ്ക് വച്ച സിപിഎം ജില്ലാ കമ്മറ്റി അംഗം പ്രേംകുമാര്‍ ഇല്ലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രമോദ് ശക്തമായ കമന്റിട്ടു. എല്ലാ ചതികളിലും നിങ്ങളാണ് നായകനെന്നാണ് കമന്റ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍തതനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മറ്റി ഇന്നലെ വാര്‍ത്താ കുറിപ്പ് ഇറക്കിയത്. ഈ കുറിപ്പാണ് ജില്ലാ കറ്റി അംഗം ഫേസ് ബുക്കില്‍ പങ്ക് വച്ചത്. ഇതിനാണ് പ്രമോദ് കോട്ടൂളി കമന്റിട്ടത്.

അതേസമയം പിഎസ്‌സി കോഴ ആരോപണത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോട്ടൂളിയെ കൂടുതല്‍ പ്രകോപിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. പ്രമോദ് എന്ത് പ്രകോപനം ഉണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടെടുത്തെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര ഏജന്‍സി അന്വേഷണത്തിനെത്തിയാല്‍ പാര്‍ട്ടി പ്രതിസന്ധിയിലാകും എന്ന് വിലയിരുത്തലിലാണ് നേതൃത്വം. ടൗണ്‍ ഏരിയാ കമ്മറ്റിയുടെ ഉറച്ച നിലപാടാണ് പ്രമോദിനെ പുറത്താക്കാന്‍ കാരണം. ബിജെപി അനുഭാവിയായ ദൂതന്‍ വഴിയാണ് പ്രമോദ് പണം വാങ്ങിയതെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. പ്രമോദിനെതിരെ കോട്ടൂളിയിലെ വനിതാ നേതാവും പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണമെന്ന നിലപാടിലാണ് പ്രമോദ് കോട്ടൂളി. പാര്‍ട്ടിയെ താന്‍ തള്ളിപ്പറയില്ല. പക്ഷേ പാര്‍ട്ടിക്കകത്ത് കയറി തെറ്റിദ്ധരിപ്പിച്ചവരെ പുറത്തു കണ്ടു വരണം. പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. നിയമ നടപടി സ്വീകരിക്കുമെന്നും പ്രമോദ് പറഞ്ഞു. പുറത്താക്കിയ കാര്യം പാര്‍ട്ടി അറിയിച്ചിട്ടില്ലെന്നും പ്രമോദ് വ്യക്തമാക്കി.

പ്രമോദ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി ഇയാളെ പുറത്താക്കിയത്. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള്‍ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്.

പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സസ്‌പെന്‍ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്‍പക്ഷം.