മലപ്പുറം: മമതാ ബാനര്‍ജിയുടെ കടംപിടിത്തം പിവി അന്‍വറിന് വിനയായി. യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കിയാല്‍ ഒത്തു തീര്‍പ്പെന്ന പിവി അന്‍വറിന്റെ മോഹം തകര്‍ത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂരില്‍ മത്സരിച്ചേ മതിയാകൂവെന്ന എന്ന നിലപാടാണ് മമത സ്വീകരിച്ചിട്ടുള്ളത്. ചില കേന്ദ്രങ്ങള്‍ വഴി മമതയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ അന്‍വര്‍ ഇപ്പോഴും നടത്തുന്നുണ്ട്. ഇത് ഫലം കണ്ടില്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂലിന് മത്സരിക്കേണ്ടി വരും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ അന്‍വറിനോട് തൃണമൂല്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. ഇപ്പോഴും നിലമ്പൂരില്‍ സജി മഞ്ഞക്കടമ്പലിനെ മത്സരിപ്പിക്കാനാണ് അന്‍വറിന്റെ നീക്കം. സജിയ്ക്ക് താല്‍പ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തില്‍ വിഎസ് മനോജിനോടും മത്സരിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയുണ്ട്. എന്നാല്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പഴയ വിശ്വസ്തനും മത്സരിക്കാന്‍ ആഗ്രഹമില്ല. ഇതോടെ അന്‍വറിന് തന്നെ മത്സരിക്കേണ്ട സാഹചര്യവും ഉണ്ടാകും.

വി അന്‍വറിന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യുഡിഎഫ് പ്രവേശത്തിന് അപേക്ഷ നല്‍കി കത്തു നല്‍കിയിട്ടും അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വിളിച്ചാണ് അതൃപ്തി അറിയിച്ചത്. യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പിവി അന്‍വര്‍ സ്വന്തം നിലക്ക് മല്‍സരിക്കുമെന്നും അദ്ദേഹം വേണുഗോപാലിനോട് പറഞ്ഞു. അതേസമയം വേണുഗോപാല്‍ ഡെറികിന് ഏതെങ്കിലും നിലക്കുള്ള ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. മമതയുടെ ആവശ്യപ്രകാരമായിരുന്നു ഈ ഇടപെടല്‍. അങ്ങനെ അന്‍വറിസം പ്രതിസന്ധിയിലാകുകയാണ്. നിലമ്പൂരില്‍ മത്സരിച്ചാല്‍ അന്‍വറിസം തീരുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പിണറായിസത്തെ വെല്ലുവിളിച്ച അന്‍വറിസം അങ്ങനെ അണയും. അപ്പോഴും അന്‍വറില്ലെങ്കിലും നിലമ്പൂര്‍ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ആര്യാടന്‍ ഷൗക്കത്തിന് ജയം ഉറപ്പാണെന്നും അവര്‍ കരുതുന്നു. അന്‍വറില്ലാതെ ഷൗക്കത്ത് ജയിക്കുമ്പോള്‍ പിണറായിസവും അപ്രസക്തമാകുമെന്ന് അവര്‍ വിലയിരുത്തുന്നു.

കേരളത്തിലെ രാഷ്ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിക്കപ്പെടുന്നുവെന്ന വിലയിരുത്തലില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയെന്ന് കഴിഞ്ഞ ദിവസം മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള ഘടകത്തിന്റെ ഇടപെടലുകളില്‍ കടുത്ത അതൃപ്തിയിലാണ് മമത. കോണ്‍ഗ്രസുകാര്‍ക്ക് മുമ്പില്‍ കുമ്പിട്ടു നില്‍ക്കുന്നുവെന്ന തരത്തില്‍ കേരള നേതൃത്വം മാറിയോ എന്ന സംശയമാണ് മമതയ്ക്കുള്ളത്. നിലമ്പൂരില്‍ മത്സരിച്ച് കരുത്ത് കാട്ടാന്‍ പിവി അന്‍വറിനോട് തൃണമൂല്‍ നേതൃത്വം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ തൃണമൂലിന്റെ നീക്കങ്ങള്‍ ദേശീയ നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പാര്‍ട്ടിയുണ്ടാക്കി ബംഗാളില്‍ അധികാരം പിടിച്ചെടുത്ത നേതാവാണ് മമതാ ബാനര്‍ജി. അത്തരത്തിലൊരു നേതാവിന്റെ രാഷ്ട്രീയത്തിന് ചേരുന്ന പ്രവര്‍ത്തികള്‍ കേരളത്തിലെ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന നിലപാടാണ് തൃണമൂല്‍ ദേശീയ നേതൃത്വത്തിനുള്ളതെന്നും കഴിഞ്ഞ ദിവസത്തെ വാര്‍ത്തയില്‍ മറുനാടന്‍ വിശദീകരിച്ചിരുന്നു. പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് തൃണമൂലിന്റെ നിലപാട്. യുഡിഎഫ് തീരുമാനത്തിനായി കാക്കുന്ന അന്‍വറിന്റെ രാഷ്ട്രീയ സമീപനത്തോട് തൃണമൂല്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇത് ശരിവയ്ക്കും വിധമാണ് തൃണമൂല്‍ ദേശീയ നേതൃത്വം നിലപാട് എടുത്തത്.

തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. യുഡിഎഫില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകളെല്ലാം തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടു. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത്. നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിച്ചാല്‍ പോലും പ്രചരണത്തിന് മമത വരില്ല. തീര്‍ത്തും പ്രാദേശികമായ തിരഞ്ഞെടുപ്പിലെ പ്രചരണങ്ങള്‍ മമത നടത്താറില്ലെന്നാണ് നേതൃത്വം പറയുന്നത്. പിവി അന്‍വര്‍ മത്സരിക്കണമെന്നാണ് തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. ഇതിന് അന്‍വര്‍ വഴങ്ങുമോ എന്നതാണ് നിര്‍ണ്ണായകം. ഏതായാലും കേരളത്തിലെ രാഷ്ട്രീയം മമതയും നിരീക്ഷിക്കുന്നുണ്ട്. തൃണമൂല്‍ മത്സരത്തിന് ഇറങ്ങുമെന്നാണ് ഡല്‍ഹി നേതൃത്വം ഈ ഘട്ടത്തില്‍ നല്‍കുന്ന സൂചന.

അന്‍വര്‍ തന്നെയാണ് താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഒരു ദിവസം കൂടി വൈകുമെന്ന് അറിയിച്ചത്. ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ അറിയിച്ചതായും മാന്യമായ പരിഹാരം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിഷയത്തില്‍ രമ്യതയ്ക്ക് ശ്രമിക്കുന്നതായാണ് അന്‍വര്‍ പറഞ്ഞു വച്ചത്. ഇതിന് അനുസരിച്ച് തീരുമാനം യുഡിഎഫ് എടുത്തു. അന്‍വറിനെ അസോസിയേറ്റഡ് മെമ്പറുമാക്കി. എന്നിട്ടും അന്‍വര്‍ മത്സരിക്കേണ്ട അവസ്ഥിലായി. അന്‍വര്‍ 11 മണിയോടെ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കുന്നത്. ഇപ്പോഴും മറ്റൊരാളെ മത്സരിപ്പിക്കാനുള്ള നീക്കം അന്‍വര്‍ നടത്തുന്നുണ്ട്. അത് തൃണമൂല്‍ ദേശീയ നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ അന്‍വര്‍ മത്സരിക്കേണ്ട അവസ്ഥ വരും.

അന്‍വറില്‍ യുഡിഎഫ് എടുത്ത തീരുമാനം ഇങ്ങനെ

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിച്ചാല്‍ പി.വി. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കാമെന്ന് മുന്നണി യോഗത്തില്‍ തീരുമാനം. ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്താല്‍ മുന്നണിയില്‍ അസോസിയേറ്റ് മെമ്പറാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പറായി അദ്ദേഹത്തെ കൊണ്ടുവരാമെന്നാണ് യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തത്. അത് അന്‍വറിനെ ടെലഫോണ്‍വഴി അറിയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാളുകളില്‍ യുഡിഎഫുമായി സഹകരിച്ച് എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിന് അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് തങ്ങളുള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ മുന്‍പ് ഒരാവശ്യം ഉന്നയിച്ചിരുന്നു. തങ്ങള്‍ അത് കേള്‍ക്കുകയും ചെയ്തു. പക്ഷേ, ഇതിനിടെ അദ്ദേഹം യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് എതിരായി ചില കാര്യങ്ങള്‍ ഉന്നയിച്ചു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ അദ്ദേഹത്തെ മോശക്കാരനാക്കി വര്‍ത്തമാനം പറയുന്നത് ശരിയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നാലെയാണ് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. യുഡിഎഫ് പ്രചാരണപ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോവുകയാണെന്നും പ്രകാശ് പറഞ്ഞു.