പാലക്കാട്: വിഡി സതീശന്‍-കോണ്‍ഗ്രസ് ചര്‍ച്ച പ്രതിസന്ധിയില്‍. കോണ്‍ഗ്രസിന്റെ അവസാന വാക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനല്ലെന്ന് പി.വി. അന്‍വര്‍ പറഞ്ഞതോടെ സമവായ സാധ്യത പൂര്‍ണ്ണമായും അടഞ്ഞു. കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളത്. കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചിരുന്നു. ഇതോടെ ഇനി അന്‍വറുമായി യാതൊരു ചര്‍ച്ചയും പാടില്ലെന്ന നിലപാടില്‍ വിഡി സതീശന്‍ എത്തുകയാണ.് നിലവിലെ സാഹചര്യത്തില്‍ ഇത് അംഗീകരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നിര്‍ബന്ധിതമാകും. ഇതോടെ അന്‍വറിന് തല്‍ക്കാലം ഒരു മുന്നണികളുടേയും പിന്തുണ കിട്ടില്ല. വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് അന്‍വര്‍ ഇപ്പോള്‍.

യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ല. ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അന്‍വര്‍ ഒരു വാര്‍ത്താ ചാനലിനോടു പ്രതികരിച്ചിരുനനു. ചേലക്കരയില്‍ എന്‍.കെ സുധീറിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും സതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പാണെന്നും അന്‍വര്‍ തുറന്നടിച്ചു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്ലിം വിഭാഗം പറയുന്നുണ്ട്. അവര്‍ കോണ്‍ഗ്രസിന് ഒരിക്കലും വോട്ട് ചെയ്യില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. അന്‍വറിന് ഇപ്പോഴും യുഡിഎഫില്‍ എത്താമെന്ന് പ്രതീക്ഷയുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനിലാണ് അന്‍വറിന്റെ പ്രതീക്ഷ.

പി.വി. അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹവുമായി ഇനി ചര്‍ച്ചയില്ലെന്നുമാണ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞത്. യുഡിഎഫിനോട് വിലപേശാന്‍ അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കെപിസിസി അധ്യക്ഷനും താനും തമ്മില്‍ ഭിന്നതയില്ലെന്നും സതീശന്‍ വ്യക്തമാക്കി. യുഡിഎഫുമായി സഹകരിക്കാന്‍ അന്‍വര്‍ മുന്നോട്ട് വച്ച ഉപാധി വി.ഡി.സതീശനും കോണ്‍ഗ്രസും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിന്‍വലിച്ച് അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നതായിരുന്നു അന്‍വറിന്റ ആവശ്യം. യുഡിഎഫിനോട് വിലപേശാന്‍ അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് അന്‍വര്‍ സതീശനെതിരെ രംഗത്തു വന്നത്. മുസ്ലീം ലീഗിലെ വലിയൊരു വിഭാഗവും അന്‍വറിന് എതിരാണ്.

അതിനിടെ രമ്യാ ഹരിദാസിനെതിരേ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ അധിക്ഷേപ പരാമര്‍ശം നവോത്ഥാനത്തെ അട്ടിമറിക്കുന്നതാണെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നവോത്ഥാനത്തിന്റെ പ്രധാന ഇടമാണ് കേരളം. അത്തരത്തിലുള്ള പ്രസ്താവന നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും ഇഷ്ടമല്ലെന്നും ചിലര്‍ ലിപ്സറ്റിക് തേച്ചിട്ടാണ് നടക്കുന്നതെന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

അന്‍വറിന്റെ പ്രസ്താവന നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നവോത്ഥാനത്തിന്റെ പ്രധാന ഇടമാണ് കേരളം. ഒരുപാട് ജാതീയമായ ദുര്‍വ്യവസ്ഥകള്‍ ഉണ്ടായിരുന്നിടത്തുനിന്ന് നവോത്ഥാനനായകന്‍മാര്‍ കൈവരിച്ചിട്ടുള്ള ഒരു നേട്ടമുണ്ട്. അതിനെ അട്ടിമറിക്കുന്ന പ്രസ്താവനയാണ് അന്‍വറിന്റേത്. അത് ദൗര്‍ഭാഗ്യകരമാണ്.- രാഹുല്‍ പറഞ്ഞു. ഈ പാര്‍ട്ടിയുടെ പോസ്റ്റര്‍ ഒട്ടിച്ചിട്ടുള്ള ആളാണ് ഞാന്‍. അത്ര വൈകാരികതയുടെ ഭാഗമായിട്ടുള്ള എന്റെ പാര്‍ട്ടിയുടെ ചിഹ്നം കിട്ടുമ്പോള്‍ അതിനപ്പുറം മറ്റെന്തെങ്കിലും ആലോചിക്കാനുണ്ടോ?- ഉപതിരഞ്ഞെടുപ്പിലെ അന്‍വറിന്റെ പിന്തുണ സംബന്ധിച്ചുള്ള ചോദ്യത്തോട് രാഹുല്‍ പ്രതികരിച്ചു. അതേസമയം അന്‍വര്‍ സര്‍ക്കാരിനെതിരേ പറയുന്ന ഗൗരവതരമായ വിഷയങ്ങളോടല്ലാതെ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിക്ക് മര്‍ദമനേറ്റ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ ഉന്നയിക്കുന്ന ജീവല്‍പ്രശ്നങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും രാഹുല്‍ വ്യക്തമാക്കി.