പാലക്കാട്: കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളുടെയും ഓഡിയോകളുടെയും പശ്ചാത്തലത്തില്‍ ഇടതു സൈബറിടങ്ങള്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും കൂസലില്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് രാഹുല്‍. പാലക്കാട് ഇന്നും യുഡിഎഫിനായി വീട് കയറി പ്രചാരണം നടത്തി. ഒരു നേതാവും പ്രചാരണം നടത്തരുത് എന്ന് പറഞ്ഞിട്ടില്ല. പാലക്കാട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്ക് വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിന്റെ വെല്ലുവിളി.

പാലക്കാട് ശേഖരിപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലിജിക്ക് വേണ്ടിയാണ് രാഹുല്‍ പ്രചാരണത്തിനെത്തിയത്. ഡിസംബര്‍ 11 വരെ പ്രചാരണം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഒരു നേതാവും തന്നോട് പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ കെ.സി. വേണുഗോപാലോ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. ഒരു പ്രവര്‍ത്തകന്‍ എന്ന നിനക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

അതില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്ക് വേണ്ടെന്നും ഇനി പ്രയാസമുണ്ടായാലും തല്‍ക്കാലം അത് കാണാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 'എല്ലാ നേതാക്കന്മാരുടെയും പ്രതികരങ്ങള്‍ ഞാന്‍ കേട്ടു. ആരും ഞാന്‍ ഭവന സന്ദര്‍ശനത്തിന് പോകരുതെന്ന് പറഞ്ഞിട്ടില്ല. പോകാനും പറഞ്ഞിട്ടില്ല. സ്വാഭാവികമായും എനിക്ക് വേണ്ടി വീടുകള്‍ കയറിയ ആളുകള്‍ എന്ന നിലയില്‍ ആ ആളുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഉറപ്പായും അവര്‍ക്കുവേണ്ടി ഇറങ്ങുക എന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്.

ആ ഉത്തരവാദിത്തം ഞാന്‍ നിങ്ങള്‍ക്കൊക്കെ (മാധ്യമങ്ങള്‍ക്ക്) എത്ര പ്രയാസമുണ്ടായാലും തല്‍ക്കാലം കാണാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്നം നിങ്ങള്‍ക്ക് വേണ്ട. നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാനുളള സ്വാതന്ത്ര്യമുണ്ട്. തല്‍ക്കാലം ആ പ്രശ്നത്തിന് എന്റെ കയ്യില്‍ പരിഹാരമില്ല': രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വിഷയത്തിനകത്ത് രണ്ടുതവണ നടപടിയെടുക്കാന്‍ കഴിയില്ലല്ലോ എന്നും ഒരു നടപടി താന്‍ ഏറ്റുവാങ്ങിയെന്നും രാഹുല്‍ പറഞ്ഞു. ആ നടപടിയുടെ കാലഘട്ടത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്യുന്നുളളു. ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യുന്നില്ല. പാര്‍ട്ടിയുടെ ഒരു അച്ചടക്കവും ലംഘിക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. റ്റവും ശക്തമായ നടപടിയാണ് പാര്‍ട്ടി എടുത്തത്. ആരോപണം വന്നപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാര്‍ട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

അയ്യപ്പന്റെ സ്വര്‍ണം കട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാല്‍ ചോദിച്ചു. വയനാട്ടില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷം പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍. രാഹുലിനെ പാര്‍ട്ടി നേരത്തെ സസ്പെന്‍ഡ് ചെയ്തതാണെന്നും സസ്പെന്‍ഡ് ചെയ്ത ഒരാളെക്കുറിച്ച് എന്തിനാണ് മറുപടി പറയേണ്ടതെന്നും മാധ്യമങ്ങളോട് വേണുഗോപാല്‍ ചോദിച്ചു.

അതേസമയം സംഘടനാപരമായ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെപിസിസി അധ്യക്ഷന്‍ ആണെന്നായിരുന്നു രാരുല്‍ വിഷയത്തില്‍ സതീശന്റെ മറുപടി. ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുലിനെതിരെ രണ്ട് തവണ നടപടിയെടുക്കാനാകുമോയെന്നും വി. ഡി. സതീശന്‍ ചോദിച്ചു. പരാതിക്കാരി നിയമ നടപടികളുമായി മുന്നോട്ട് പോയാല്‍ രാഹുലിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നു എന്ന വിധത്തില്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിര്‍ബന്ധിക്കുന്നു. നേരത്തെ സമാനമായ വിധത്തില്‍ രാഹുലിന്റെ ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതിന് ശേഷം രാഹുല്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമായി. തെരഞ്ഞെടുപ്പു രംഗത്ത് അടക്കം സജീവമയിരിക്കുമ്പോവാണ് വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.