ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ചര്‍ച്ചയാക്കാന്‍ ബിജെപി. രാജ്യവ്യാപകമായി ഈ വിഷയം ഉന്നയിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എന്ത് വഴിയും തേടുമെന്ന് രാജീവ് വിമര്‍ശിച്ചു. നിലമ്പൂരിന് പുറമെ വയനാട് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ വാങ്ങിയെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. എല്ലാ സംഘടനകളുടെയും മേധാവിമാര്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരാണ്. ജമാ അത്തെ ഇസ്ലാമിക്ക് ഇത് അമീര്‍ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വങ്ങള്‍ രേഖപ്പെടുത്തിയ നോട്ടീസ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാര്‍ത്താസമ്മേളനം.

നിലമ്പൂര്‍, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന്റേത് മാത്രമല്ല. ജമാഅത്തെ ഇസ്ലാമിയുടേത് കൂടിയാണ്. കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ ജമാ അത്തെ ഇസ്ലാമിയുടെ കയ്യിലാണ്. ജമാഅത്തെ ഇസ്ലാമി അപകടം നിറഞ്ഞ സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിട്ടുണ്ട്.

ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്ഐആര്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു. ഒരു കൈയില്‍ ഭരണഘടനയും, മറ്റൊരു കൈയില്‍ ജമാഅത്തെ ഇസ്ലാമിയെയും ചേര്‍ത്ത് പിടിച്ച് രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.