നിലമ്പൂര്‍: പി വി അന്‍വറിന്റെ ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങരുതെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അതൃപ്തികള്‍ക്കിടെ അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ബ്ലാക്‌മെയില്‍ ചെയ്യുന്നു എന്ന വികാരം ശക്തമായിട്ടുണ്ട്. അണികള്‍ക്കിടയിലും ഈ വികാരം ഉടലെടുത്തതതോടെയാണ് ഭീഷണിക്ക് വഴങ്ങരുതെന്ന അഭിപ്രായം പാര്‍ട്ടിയില്‍ നേതാക്കള്‍ പര്യമായി പറഞ്ഞു തുടങ്ങിയത്. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഇക്കാര്യത്തില്‍ തുറന്നടിച്ചു രംഗത്തു വന്നത്.

അന്‍വറിന്റെ പി വി അന്‍വറിന്റെ ഭീഷണിക്ക് മുമ്പില്‍ കോണ്‍ഗ്രസ് വഴങ്ങരുതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. നിലമ്പൂരില്‍ ആശയക്കുഴപ്പമില്ല. സ്ഥാനാര്‍ഥിയെ കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ് നിലമ്പര്‍. ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ ആര് മത്സരിച്ചാലും വിജയിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണന്നും സണ്ണി ജോസഫ് പറഞ്ഞു. എഐസിസിക്ക് ഇന്ന് തന്നെ പേര് നല്‍കി നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. 'ഒന്നിലേറെ പേര് ചര്‍ച്ചയിലുണ്ട്. പി വി അന്‍വര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കും. അന്‍വറിന്റെ സ്വാധീനം തിരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകും. കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടാകും', സണ്ണി ജോസഫ് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കി. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 'നിലമ്പൂര്‍ തിരിച്ചു പിടിക്കും. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ നോക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള കള്ളക്കളിയാണ് സിപിഐഎം നടത്തുന്നത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സിപിഐഎമ്മിന് ഭയപ്പാടാണ്. അതാണ് യുഡിഎഫ് പ്രഖ്യാപിക്കാന്‍ കാത്ത് നില്‍ക്കുന്നത്', അടൂര്‍ പ്രകാശ് പറഞ്ഞു.

അതിനിടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അതൃപ്തികള്‍ക്കിടെ കല്യാണവീട്ടില്‍ ഒരുമിച്ച് കണ്ട് പി വി അന്‍വറും ആര്യാടന്‍ ഷൗക്കത്തും. നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാവ് എന്‍ എ കരീമിന്റെ മകന്റെ കല്യാണ വേദിയിലാണ് ഇരുവരും എത്തിയത്. ഒന്നിച്ചു സംസാരിക്കുകയും ഒന്നിച്ചു സദ്യയും കഴിക്കുകയും ചെയ്തു. ആര്യാടന്‍ വിരുദ്ധ വിഭാഗം നേതാവ് ആണ് കരീം. വി എസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണം എന്നാണ് എന്‍ എ കരീമിന്റെ നിലപാട്.

ഇതിനിടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അന്‍വര്‍ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. അന്‍വറിന്റെ സമ്മര്‍ദ തന്ത്രത്തോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അന്‍വര്‍ നല്‍കിയത്. എന്നാല്‍, ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ അതും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിഎസ് ജോയി പരസ്യമായി അതൃപ്തി അറിയിക്കുമെന്നും സൂചനയുണ്ട്. അതേസമയം, പിവി അന്‍വറിന്റേത് വിലപേശല്‍ തന്ത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിവി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യും. ഉപാധിയില്ലാതെയുള്ള പിന്തുണ പിവി അന്‍വര്‍ ഉറപ്പു നല്‍കിയതാണെന്നാണ് നേതൃത്വം അറിയിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിവി അന്‍വര്‍ മത്സരിക്കാനാണ് നീക്കം. യുഡിഎഫിനെ വെട്ടിലാക്കാനുള്ള സമ്മര്‍ദ നീക്കങ്ങളുമായാണ് പിവി അന്‍വര്‍ മുന്നോട്ടു പോകുന്നത്.

അതേസമയം, പിവി അന്‍വര്‍ അവസരം മുതലെടുക്കുകയാണെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യമാണിപ്പോള്‍ പിവി അന്‍വര്‍ ശക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.