തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന എല്‍ഡിഎഫിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും തങ്ങള്‍ക്ക് തെറ്റുപറ്റിയില്ല, ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന് ഇടതുമുന്നണി പറയുന്നത് നല്ലതാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

അങ്ങനെ പറയുന്നത് തുടരണം എന്നാണ് ആഗ്രഹം. ഇത്രയും വലിയ തെറ്റ് പറ്റിയിട്ടും ഒരു സ്വയം വിമര്‍ശനം പോലും നടത്താന്‍ തയ്യാറാകാത്ത പാര്‍ട്ടിയെ പറ്റി ജനങ്ങള്‍ ചിന്തിക്കട്ടെ. കൂടുതല്‍ തിരിച്ചടികള്‍ അവരെ കാത്തിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉണ്ടെങ്കില്‍ സിപിഐഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചാല്‍ മതി. ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതം കൊണ്ടാണ് ഇടതുമുന്നണിക്ക് എതിരായി ജനങ്ങള്‍ വോട്ട് ചെയ്തത്. അത് തിരിച്ചറിയാന്‍ കഴിയാതെ ഞങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ല ജനങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് പറയുന്ന മുന്നണിയെ ദൈവം രക്ഷിക്കട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. മറ്റൊരു മുന്നണിയില്‍ നില്‍ക്കുന്ന ഒരു കക്ഷിയെ യുഡിഎഫില്‍ എടുക്കും എന്ന് പറയാന്‍ തനിക്ക് കഴിയില്ല. പക്ഷേ യുഡിഎഫിന്റെ മുന്നണി വിപുലീകരണം ഉണ്ടാകും. ഇടതുപക്ഷത്തോട് എതിര്‍പ്പുള്ള, ജനാധിപത്യം പുലരണം എന്ന് ആഗ്രഹിക്കുന്ന ആളുകളും സംഘടനകളും യുഡിഎഫിന് ഒപ്പം വരും.

ഇനിയും കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ നിന്നും എല്‍ഡിഎഫില്‍നിന്നും യുഡിഎഫിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനപിന്തുണ സമാഹരിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. കക്ഷികള്‍ വരികയോ പോവുകയോ ചെയ്യുക എന്നത് കക്ഷികള്‍ കൂടി തീരുമാനിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.