ആലപ്പുഴ: പി.വി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുല്‍മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയാണെന്ന് ചെന്നിത്തല പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കുട്ടിയല്ലേ, അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്ന് രാഹുല്‍ തന്നെ പറഞ്ഞല്ലോ. അന്‍വറിനെ കുറച്ചു കാണുന്നില്ല. നിലമ്പൂരില്‍ യുഡിഎഫ് മിന്നും വിജയം നേടുമെന്ന് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കും. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്താനായിരുന്നു ആഗ്രഹം. എല്ലാ യുഡിഎഫ് നേതാക്കളും അത് ആഗ്രഹിച്ചു. സര്‍ക്കാനിതിരെ എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്താനായിരുന്നു ആഗ്രഹം. എന്നാല്‍ അന്‍വര്‍ തന്നെയാണ് അത്തരം ചര്‍ച്ചകളുടെ വഴിയടച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഇനി ചര്‍ച്ച ഉണ്ടാവില്ല. മത്സരത്തില്‍ ഉറച്ചു നില്‍ക്കണമോ എന്ന് അന്‍വര്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ അന്‍വറിനാകില്ലന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് പല തവണ അന്‍വറുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാന്‍ ഒരു ഘട്ടത്തിലും അന്‍വര്‍ തയ്യാറായില്ല. അന്‍വറുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന് യുഡിഎഫ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. അന്‍വര്‍ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിനോട് വിയോജിപ്പുള്ളവരെ ഒന്നിച്ചു നിര്‍ത്തണമെന്ന് കരുതി. അന്‍വറിനെ ചേര്‍ത്തു നിര്‍ത്തണം എന്നായിരുന്നു യുഡിഎഫ് ആഗ്രഹിച്ചത്. അന്‍വറിനെ കൂടെ നിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്. ചര്‍ച്ചകള്‍കൊണ്ട് അര്‍ത്ഥമില്ലെന്ന് മനസ്സിലായി. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. അതുകൊണ്ടാണ് ചര്‍ച്ച ഇല്ലെന്ന് തീരുമാനിച്ചത്. നിലമ്പൂരില്‍ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ്.

നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഴും തമ്മിലാണ്. ആരു വന്നാലും രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നത്. താനും കുഞ്ഞാലിക്കുട്ടിയും പല തവണ അന്‍വറുമായി സംസാരിച്ചു. യുഡിഎഫ് നിലപാട് പലതവണ അന്‍വറിനെ അറിയിച്ചതാണ്. എന്നാല്‍ അന്‍വറിന്റെ ഭാഗത്ത് നിന്നു അനുകൂല സമീപനമുണ്ടായില്ല.

രാഷ്ട്രീയ മത്സരം എല്‍ഡിഎഫിനാണ് വെല്ലുവിളി. യുഡിഎഫിന് ഒരു ആശങ്കയുമില്ല. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ല. കേരളത്തില്‍ ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. പക്ഷേ നിലമ്പൂരിലേത് രാഷ്ട്രീയമാണ്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കേണ്ട സാഹചര്യം നിലമ്പൂരില്‍ ഇല്ല. സ്ഥാനാര്‍ഥി ദാരിദ്ര്യമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നു കരുതുന്നില്ല. സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ കാര്യമാക്കണ്ട. കുട്ടികള്‍ അല്ലേ. ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

അന്‍വറിന്റെ അധ്യായം അടച്ചെന്ന് പറഞ്ഞത് വി.ഡി സതീശന്റെ അഭിപ്രായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ വാതില്‍ അടക്കല്‍ ഇല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയാണ്; കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ അന്‍വറിനാകില്ല; അന്‍വറിനെ കൂടെ നിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്; ചര്‍ച്ചകള്‍കൊണ്ട് അര്‍ത്ഥമില്ലെന്ന് മനസ്സിലായി; അന്‍വര്‍ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്ന് രമേശ് ചെന്നിത്തല