ആലപ്പുഴ: ജി സുധാകരനുമായുള്ള ശീതയുദ്ധം തുടരുന്നതിനിടെ അനുനയ ശ്രമവുമായി മന്ത്രി സജി ചെറിയാന്‍. സുധാകരനെ നേരില്‍ കാണുമെന്ന് മന്ത്രി പറഞ്ഞു. സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു എന്നത് മാധ്യമ സൃഷ്ടിയാണ്. സുധാകരന് തന്നെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ തമ്മിലുള്ളത് നല്ല കെമിസ്ട്രിയാണ്. ഞങ്ങള്‍ക്കിയിലെ മഞ്ഞുരുകന്‍ മഞ്ഞില്ലല്ലോ എന്നും സജി ചെറിയാന്‍ പറഞ്ഞു.

ആലപ്പുഴയിലെ സിപിഎം നേതാക്കള്‍ക്ക് വിമര്‍ശനം പുതിയതല്ല. ജി. സുധാകരന് ഏതു വേദിയിലും പോകാം. ബിജെപി, എസ്ഡിപിഐ വേദി ഒഴികെ ഏത് വേദിയിലും സുധാകരന് പോയി സംസാരിക്കാമെന്നും തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും സജി ചെറിയാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞദിവസവും ഇരുവരും തമ്മില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്‍ സാറിന് തന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തോളാമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. മാധ്യമങ്ങളാണ് തെറ്റിധാരണ ഉണ്ടാക്കുന്നതെന്നും ജി. സുധാകരന്‍ തന്റെ നേതാവാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പാര്‍ട്ടിയില്‍ തനിക്കെതിരായ പടയൊരുക്കത്തിന് പിന്നില്‍ സജി ചെറിയാന്‍ ആണെന്നായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കം പൊട്ടിച്ച് ടീ പാര്‍ട്ടി നടത്തിയതില്‍ സജി ചെറിയാനും പങ്കാളിയാണെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ഉള്ള തന്നോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ പറഞ്ഞതിന് സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.