തിരുവനന്തപുരം: ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവുമായി ഇടയുമ്പോള്‍ തിരുവനന്തപുരത്ത് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് സാധ്യത കണ്ട് ബിജെപി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ വീറുറ്റ പോരാട്ടം കാഴ്ച വച്ച മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് സജീവമാകും. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുമ്പില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ തുറന്നടിച്ചിട്ടുണ്ട്. ഇത് തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത കൂട്ടുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസുമായി ഇടഞ്ഞാല്‍ തരൂര്‍ തിരുവനന്തപുരം എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂവെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന് വേണ്ടി തിരുവനന്തപുരത്ത് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കാര്യങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട്.

സംസ്ഥാനത്ത് ബി ജെ പി ആദ്യമായി വിജയം പ്രതീക്ഷിച്ച് തുടങ്ങിയ മണ്ഡലമാണ് തിരുവനന്തപുരം. കേരളത്തിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ബി ജെ പി രണ്ടാമത് എത്തിയതും തിരുവനന്തപുരത്താണ്. മറ്റൊരു മണ്ഡലത്തിലും 2024ന് മുമ്പ് വരെ അവര്‍ക്ക് രണ്ടാമത് എത്താന്‍ സാധിച്ചിട്ടില്ല. 2014 ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കോളം എത്തുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ചവെച്ചത്. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിജയം. 2024ല്‍ തിരുവനന്തപുരത്ത് ബിജെപി തോറ്റു. തൃശൂരില്‍ ജയിക്കുകയും ചെയ്തു. ഇതോടെ കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്ന ലോക്‌സഭാ മണ്ഡലമായി തൃശൂര്‍ മാറി. പക്ഷേ തിരുവനന്തപുരത്താണ് കൂടുതല്‍ സംഘടനാ ബലവും സംഘടനാ വോട്ടും ബിജെപിക്കുള്ളത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജന സമ്മതിയാണ് ജയമൊരുക്കിയത്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പിന് സാധ്യത വന്നാല്‍ തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂവെന്ന നിലപാടിലാണ് ബിജെപി.

2024ല്‍ 16077 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയാണ് തരൂര്‍ വിജയം സ്വന്തമാക്കിയത്. 2014-ല്‍ അവസാനലാപ്പില്‍ ഒ.രാജഗോപാലിനെ പരാജയപ്പെടുത്തി എം.പി.സ്ഥാനം കരസ്ഥമാക്കിയ തരൂര്‍ രാജീവിനെതിരേയും സമാനമായാണ് വിജയത്തേരേറിയത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യഘട്ടത്തില്‍മാത്രം മേധാവിത്വം സ്ഥാപിച്ച തരൂര്‍ ആദ്യഒരുമണിക്കൂറിനുള്ളില്‍ത്തന്നെ രണ്ടാംസ്ഥാനത്തേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രാജീവ് ചന്ദ്രശേഖറിന്റെ ആധിപത്യം തുടക്കം മുതല്‍ വ്യക്തമായിരുന്നെങ്കിലും ഫോട്ടോഫിനിഷില്‍ തരൂര്‍ തിരിച്ചുകയറി. 2014-ലും സമാനമായി അവസാനഘട്ടം വരെ ഒ.രാജ?ഗോപാല്‍ ലീഡ്‌നിലയില്‍ മുന്നില്‍ തുടര്‍ന്നെങ്കിലും അവസാനമെത്തിയതോടെ പരാജയപ്പെടുകയാണുണ്ടായത്. തിരുവനന്തപുരത്ത് 2024ല്‍ വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് സാക്ഷ്യംവഹിച്ചത്. ഒടുവില്‍ 358155 വോട്ടുകളോടെ തരൂര്‍ വിജയത്തില്‍ മുത്തമിട്ടു. രാജീവ് ചന്ദ്രശേഖര്‍ 342078-ഉം പന്ന്യന്‍ രവീന്ദ്രന്‍ 247648-ഉം വോട്ടുകളാണ് സ്വന്തമാക്കിയത്.

മണ്ഡലത്തില്‍ പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ തരൂരിലേക്ക് കേന്ദ്രീകരിച്ചതും മറ്റ് വോട്ടുകള്‍ മൂന്നുമുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ടതും ബിജെപി സാധ്യത ഇല്ലാതാക്കി. 2014ല്‍ 32.32 ശതമാനമായിരുന്നു ബിജെപി ഇവിടെ നേടിയ വോട്ടുവിഹിതം. തരൂരിന് ലഭിച്ചത് 34.1 ശതമാനവും. എന്നാല്‍ 2019ല്‍ അത് 31.296 ശതമാനമായി ബിജെപി വോട്ടുകള്‍ കുറഞ്ഞു. തരൂരിന് ലഭിച്ച വോട്ട് 41.194 ശതമാനമായി ഉയര്‍ന്നു. 2014ല്‍ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു. നഗരമേഖലയില്‍ ബിജെപി മേല്‍ക്കൈ നേടിയപ്പോള്‍ തീരദേശ മണ്ഡലങ്ങളാണ് തരൂരിനെ തുണച്ചത്.

2019ല്‍ നേമം ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും തരൂരിനായിരുന്നു മുന്‍തൂക്കം. 2024ല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നഗര മേഖലയില്‍ മുന്‍തൂക്കം നേടിയെങ്കിലും തീരദേശമേഖലയില്‍ കാര്യമായ നേട്ടം ബിജെപിക്ക് കൈവന്നില്ല. രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ഥിയാക്കിയതും വലിയ മുന്നേറ്റം പ്രതീക്ഷിച്ച് തന്നെയാണ്. സംസ്ഥാന നേതാക്കളെ മറികടന്ന് കേന്ദ്ര തീരുമാനമാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നടപ്പിലായത്. 2024 തിരഞ്ഞെടുപ്പ് വിജയത്തോടെ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെടുന്ന ആളെന്ന നിലയിലും തരൂര്‍ റിക്കോര്‍ഡിട്ടു.

കോണ്‍ഗ്രസ് അംഗമായിരുന്ന എ. ചാള്‍സ് ആണ് ആദ്യമായി മണ്ഡലത്തില്‍ ഏറെക്കാലം എംപിയായിരുന്നത്. 1984,1989, 1991 തിരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ എ ചാള്‍സ് മണ്ഡലത്തില്‍ എംപിയായിരുന്നു. ഇതിന് ശേഷം അതേ റെക്കോര്‍ഡ് ശശി തരൂരിനായിരുന്നു. 2009,2014,2019 തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് തരൂരിന് തന്നെയാണ് വിജയം. 2024ലെ വിജയത്തോടെ റിക്കോര്‍ഡ് സ്വന്തം പേരിലാക്കി.