പത്തനംതിട്ട: എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുള്ള ഒരാളുപോലും ആര്‍എസ്എസ്സുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാടെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. എന്നാല്‍ വ്യക്തികള്‍ ഒരു നേതാവിനെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുള്ള ഒരാളുപോലും ആര്‍എസ്എസുമായി ചങ്ങാത്തം പാടില്ലെന്ന അഭിപ്രായമാണ്. ഞങ്ങളും അവരുമായിട്ടുള്ള രാഷ്ട്രീയ ബന്ധം അങ്ങനെയാണ്. പക്ഷെ വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റില്ല- തോമസ് ഐസക് പറഞ്ഞു.

അന്‍വറിന്റെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. നിയമവിരുദ്ധമായിട്ടോ ചട്ടവിരുദ്ധമായിട്ടോ എന്തെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പുറത്തുവരട്ടെ. അപ്പോള്‍ പാര്‍ട്ടി നിലപാട് പറയും. ഇതുപയോഗിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ചിലക്കൊക്കെ താത്പര്യമുണ്ടാകും. എന്നാല്‍ അതിനൊന്നും വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു