തിരുവനന്തപുരം: എല്‍ഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ, തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സര ചിത്രം തെളിഞ്ഞു. യുഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോര്‍പ്പറേഷനില്‍ നിലവിലെ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. ആകെയുള്ള 100 വാര്‍ഡുകളില്‍ 93 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ആദ്യ ഘട്ട പട്ടികയില്‍, നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന് സീറ്റില്ല എന്നത് ശ്രദ്ധേയമാണ്.


ബാക്കിയുള്ള എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. 70 സീറ്റുകളില്‍ സിപിഐ എം മത്സരിക്കും. 17 സീറ്റുകളില്‍ സിപിഐയും മൂന്ന് സീറ്റുകളില്‍ വീതം കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മത്സരിക്കും. ജനതാദള്‍ എസ്- 2, ഐഎന്‍എല്‍- 1, കോണ്‍ഗ്രസ് എസ്- 1, എന്‍സിപി- 1, കേരള കോണ്‍ഗ്രസ് ബി- 1, ജനാധിപത്യ കേരള കോണ്‍ഗ്രസ്- 1, ജെഎസ്എസ്-1 എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ കക്ഷിനില.


നേരത്തെ കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മും പ്രമുഖരെ അണിനിരത്തി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ഇരു മുന്നണികളും ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ആരു നിലനിര്‍ത്തുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.