നിലമ്പൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയുടെ പേരില്‍ യുഡിഎഫിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മരുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതരവാദിയായിരുന്നുവെന്നും യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദിയായെന്നും സതീശന്‍ കുറ്റപ്പെടുത്തി.

'സിപിഎമ്മിന് ജമാഅത്തുമായി പൂര്‍വബന്ധമുണ്ട്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെഇസ്‌ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നു. ജമാഅത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്.അത് ഞങ്ങള്‍ സ്വീകരിക്കും'. സതീശന്‍ പറഞ്ഞു.

ഓന്തിനെപ്പോലെ നിറംമാറുകയാണ് സി.പി.എം. മുസ്ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് 2009ല്‍ പിണറായി വിജയന്‍ പറഞ്ഞത് സതീശന്‍ ഓര്‍മിപ്പിച്ചു. സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയെ മുന്‍കാലത്ത് പുകഴ്ത്തിപ്പറഞ്ഞ കാര്യങ്ങള്‍ സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ വായിച്ചു.

'പി.ഡി.പിയുടെ പിന്തുണ സി.പി.എമ്മിന് കിട്ടിയിട്ടുണ്ടല്ലോ. അതില്‍ ഒരു വിഷമവും അവര്‍ക്കില്ലല്ലോ. ഇതിനാണ് ഇരട്ടത്താപ്പെന്ന് പറയുന്നത്. ജമാഅത്തെ ഇസ്‌ലാമി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴും നിരുപാധികമായി പിന്തുണക്കുന്നുണ്ട്. അതും ഞങ്ങള്‍ സ്വീകരിക്കും.'

എല്‍.ഡി.എഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങള്‍ വിളിച്ചിട്ടില്ല. അങ്ങനെയൊരു നിലപാടൊന്നും അവര്‍ സ്വീകരിക്കുന്നില്ല. യു.ഡി.എഫില്‍ അസോസിയേറ്റ് മെമ്പറാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡിഎഫിനെ പിന്തുണക്കുമെന്ന് ഇന്നലെ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാര്‍ട്ടി കാണുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, വര്‍ഗീയ ശക്തികളുടെ കൂടാരമായി യു.ഡി.എഫ് മാറിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വര്‍ഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പി.ഡി.പിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെ അല്ലെന്നും രണ്ടും കൂടി കൂട്ടിക്കുഴക്കേണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തംനിലക്കാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. ആര് പിന്തുണപ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്.യുഡിഎഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. കുറേക്കാലം സിപിഎമ്മിനെയും വെല്‍ഫയര്‍പാര്‍ട്ടി പിന്തുണച്ചിരുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതൃത്വമാണ് പറയേണ്ടതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.ഇക്കാര്യത്തിില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍പാട്ടിയുടെ യുഡിഎഫ് പിന്തുണ എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു.ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക. ഇതിനു മുന്‍പും ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തതെന്നും എം.സ്വരാജ് പറഞ്ഞു.