മലപ്പുറം: മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. മലപ്പുറം മുഴുവന്‍ തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയിട്ടാണോ നിലമ്പൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീശന്‍. വിവിധ കാലങ്ങളില്‍ സി.പി.എം നേതാക്കള്‍ മലപ്പുറത്തെ ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടത്തിയ പ്രസ്താവനകള്‍ ചൂണ്ടികാണിച്ചാണ് സതീശന്റെ വിമര്‍ശനം.

നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഴയ പ്രസ്താവനകളില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നാണ് സതീശന്റെ ചോദ്യം. മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി വഴി സംഘ്പരിവാറിന് കുടപിടിച്ച് കൊണ്ടിരിക്കുന്ന സമീപനമാണ് കണ്ടത്. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്നത് എ. വിജയരാഘവനാണ്.

ഇദ്ദേഹം മാത്രം ഒര് ഡസനിലേറെ തവണ മലപ്പുറത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുള്ള പ്രസ്താവന നടത്തിയിട്ടുണ്ട്. ഒടുവില്‍, പറഞ്ഞത് പ്രിയങ്ക ഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയാണെന്നാണ്. ഇത്, വിജയരാഘവന്‍ ഒറ്റക്ക് പറഞ്ഞതല്ല. പിണറായി വിജയന്‍ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്.

മലപ്പുറത്ത് എന്ത് സമരം നടന്നാലും അപ്പോള്‍ സി.പി.എം നേതാക്കള്‍ പറയുന്നത്, പിന്നില്‍ മുസ്‌ലീം തീവ്രവാദികളാണ് അല്ലെങ്കില്‍ ഇസ്‌ലാം തീവ്രവാദികളാണൈന്ന്. ഇവിടെ, ദേശീയ പാത സ്ഥലമെടുപ്പിനെതിരെ സമരം നടത്തിയവരെപ്പോലും സി.പി.എം തീവ്രവാദികളാക്കി. ഇപ്പോഴും അതെ നിലപാടു തന്നെയാണോയെന്ന് സി.പി.എമ്മിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.