തിരുവനന്തപുരം: ഓഗസ്റ്റ് 14 'വിഭജനഭീതി ദിനം' ആയി ആചരിക്കണമെന്ന സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രംഗത്തെത്തിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്? എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്‍.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്.

ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അഭിപ്രായം വ്യക്തമാക്കണം. ഭരണഘടനാവിരുദ്ധ നടപടികളിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാനും മുഖ്യമന്ത്രി തയാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 14 'വിഭജനഭീതി ദിനം' ആയി ആചരിക്കണമെന്ന് സര്‍വകലാശാല വിസിമാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഈ ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇന്ത്യ-പാക്ക് വിഭജനത്തിന്റെ ഓര്‍മയ്ക്കായി ഓഗസ്റ്റ് 14 'വിഭജനഭീതി' ദിനമായി ആചരിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സര്‍വകലാശാലകളില്‍ സംഘടിപ്പിക്കണമെന്നാണ് രാജ്ഭവന്റെ നിര്‍ദേശത്തിലുള്ളത്. ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇതെന്നും പരിപാടികളുടെ സംഘാടനത്തിന് വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെടുന്നു.