തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി കോണ്‍ഗ്രസ് എടുത്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടാവുമ്പോള്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്ര കാര്‍ക്കശ്യത്തോടെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി പരിശോധിച്ചശേഷമാണ് നടപടിയെടുത്തത്. മറ്റുള്ളവര്‍ നടപടി എടുത്തില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് ഉഴപ്പാമായിരുന്നു.ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആള്‍ക്കെതിരെയാണ് നടപടി എടുത്തത്. റേപ്പ് കേസിലെ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണ്. രക്ഷപ്പെടുത്താന്‍ ഒരു ശ്രമവും നടത്താതെ പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം കാത്തു രക്ഷിക്കാനാണ് കോണ്‍ഗ്രസ് നടപടി എടുത്തത്'. സതീശന്‍ പറഞ്ഞു.

വനിതാ നേതാക്കള്‍ക്കെതിരായി ആര് സൈബര്‍ അറ്റാക്ക് നടത്തിയാലും ശരിയല്ല.വനിതാ നേതാക്കള്‍ അവരുടെ അഭിപ്രായം പറഞ്ഞു. സിപിഎമ്മാണ് ആദ്യം സൈബര്‍ അറ്റാക്ക് ചെയ്തു തുടങ്ങിയത്. സ്ത്രീകളെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് മനോരോഗമാണെന്നും സതീശന്‍ പറഞ്ഞു.

സതീശന്റെ വാക്കുകള്‍ ഇങ്ങനെ: കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒരു തീരുമാനം എടുക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്പ്പിച്ചു. ഉയര്‍ന്നു വന്ന ആരോപണം പരിശോധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതുപോലൊരു തീരുമാനം ഇതിന് മുന്‍പ് കേരളത്തില്‍ എടുത്തിട്ടുണ്ടോ?

ക്രോംപ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഒരു റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം.ബി രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്. സ്വയം ഒരു ഉളുപ്പ് വേണ്ടേ? റേപ്പ് കേസിലെ പ്രതിയാണ് സി.പി.എമ്മില്‍ എം.എല്‍.എയായി തുടരുന്നത്. ഇത്തരക്കാര്‍ക്കെതിരെ സി.പി.എം നടപടി എടുക്കാത്തതും ബി.ജെ.പി പോക്സോ കേസിലെ പ്രതിയെ ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുന്നതുമൊക്കെ ഞങ്ങള്‍ക്കും വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകള്‍ സി.പി.എമ്മില്‍ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങള്‍ അതിനൊന്നും തയാറായില്ല. അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. വേറെ ഒരു പാര്‍ട്ടിയെയും പോലെയല്ല കോണ്‍ഗ്രസ് ഇക്കാര്യത്തിലെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോള്‍ നടപ്പാക്കി. മറ്റു പാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ് നിലപാടെടുത്തത്. ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ ഒരു ശ്രമമവും നടത്താതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തത്. അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

സി.പി.എം നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും അവരൊക്കെ സ്ഥാനങ്ങളില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ആരോപണവിധേയര്‍ ഇരിക്കുകയാണ്. ഞങ്ങളോട് ചോദിക്കുന്നതു പോലെ അതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കണം. പക്ഷെ നിങ്ങള്‍ ആരോടും ചോദിക്കില്ല. ഇപ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട സി.പി.എം വനിതാ നേതാക്കളാരും ആരോപണ വിധേയരായ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരോപണവിധേയര്‍ക്കെതിരെ ഒരു നോട്ടീസ് നല്‍കാന്‍ പോലും സി.പി.എം തയാറായിട്ടില്ല. ആരോപണ വിധേയര്‍ സി.പി.എമ്മില്‍ ഇരിക്കുമ്പോഴാണ് കോണ്‍ഗ്രസ് കര്‍ശന നടപടി എടുത്തത്. അതാണ് കേരളത്തിലെ കോണ്‍ഗ്രസ്. അത് അടയാളപ്പെടുത്തിയാല്‍ മതി.

എല്ലാവരുമായും ആലോചിച്ചാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം കേരളത്തില്‍ തുടങ്ങിവച്ചത് സി.പി.എമ്മാണ്. ഒരു സ്ത്രീ പോലും സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് ഒരു തരം മനോരാഗമാണ്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകരെയാണ് സി.പി.എം സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. അന്നൊന്നും ഒരു ചോദ്യവും ഉണ്ടായില്ല. സൈബര്‍ ഇടങ്ങളിലെ ആക്രമണം അവസാനിപ്പിക്കണം. നല്ല നിലപാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

വിഷയം പരിശോധിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിന് എടുക്കാന്‍ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എടുക്കാത്ത ധീരതയോടെയുള്ള തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനെയും മാധ്യമങ്ങള്‍ അഭിനന്ദിക്കണം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രതികരിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ലെന്നും സുധാകരന്‍ പറഞ്ഞു. നിലവിലെ പാര്‍ട്ടി നടപടി മാതൃകാപരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് സംയോജിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നും ഉപതെരഞ്ഞെടുപ്പിനെ ഭയമില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുലിനെതിരെ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിശദമാക്കിയതിന് അപ്പുറം ഒന്നും പറയാനില്ലെന്നും നടപടി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്നും ഷാഫി പറഞ്ഞു.