തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് നേരിട്ട ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ഉണ്ടായ രാഷ്ട്രീയ വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി. ശിവന്‍കുട്ടി. ആര്യക്ക് എതിരെ ഗായത്രി ബാബു ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തള്ളിക്കൊണ്ട് മന്ത്രി രംഗത്തുവന്നു. തോല്‍വിയുടെ എല്ലാ കാരണവും മേയറുടെ തലയില്‍ ചാരാമെന്ന് കരുതേണ്ടെന്നും രാഷ്ട്രീയ പക്വത നിലനിര്‍ത്തിയായിരുന്നു ആര്യയുടെ പ്രവര്‍ത്തനം എന്നും മന്ത്രി പറഞ്ഞു.

ഗായത്രി ബാബുവിന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമാണെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു ആര്യ പ്രചാരണത്തിന് എത്താതിരുന്നത്. ആര്യയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം എം മണിയുടെ പ്രസ്താവനയിലും വി. ശിവന്‍കുട്ടി പ്രതികരിച്ചു.

അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നുമാണ് മന്ത്രിയുടെ പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍, ഇതിലും വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. ജനകീയ പ്രവര്‍ത്തനങ്ങള്‍ മാത്രം വോട്ടാകുമെന്ന വിശ്വാസം തെറ്റായിരുന്നു. കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും വി. ശിവന്‍കുട്ടി.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഗായത്രി ബാബു രംഗത്തെത്തിയത്. കരിയര്‍ വളര്‍ത്താനുള്ള കോക്കസായി ഓഫീസിനെ കണ്ടെന്നും പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവമായിരുന്നെന്നും വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. വിവാദമായതിന് പിന്നാലെ മുന്‍ കൗണ്‍സിലര്‍ പോസ്റ്റ് പിന്‍വലിച്ചു.

ആര്യ രാജേന്ദ്രന്റെ കൗണ്‍സിലിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഗായത്രി ബാബു. പേര് പരാമര്‍ശിക്കാതെയാണ് ആര്യക്കെതിരായ വിമര്‍ശനം. ചിലര്‍ക്ക് പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവമാണെന്നും തന്നെക്കാള്‍ താഴ്ന്നവരോട് പുച്ഛമാണെന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എല്‍ഡിഎഫിന്റെ ജനകീയത ഇല്ലാതാക്കി. അടിസ്ഥാനപരമായ കാര്യങ്ങള്‍ അവഗണിച്ചു.ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കില്‍ കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നും പോസ്റ്റില്‍ പറയുന്നു.

'കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസ് ആക്കി സ്വന്തം ഓഫീസിനെ മാറ്റി. തന്നെ കാണാന്‍ പുറത്ത് കാത്തുനിന്നിരുന്ന നാലാളെ പോലും കണ്ടില്ല. പ്രാദേശിക നേതാക്കളുടെയോ സഖാക്കളുടെയോ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ ഇത്ര കനത്ത തിരിച്ചടി ഉണ്ടാകില്ലായിരുന്നു,' ഗായത്രി ബാബു ഫേസ്ബുക്കില്‍ കുറിച്ചു.