മലപ്പുറം: വി വി പ്രകാശിന്റെ പേര് പറഞ്ഞ് വോട്ടുപിടിക്കാന്‍ ഇറങ്ങിയ പി വി അന്‍വര്‍ ഇന്നലെ കുടുംബത്തെ സന്ദര്‍ശിച്ച് ആകെ നാണംകെട്ടിരുന്നു. കുടുംബം എന്നും കോണ്‍ഗ്രസിനോടൊപ്പം എന്നു പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പ്രകാശിനെ തോല്‍പ്പിക്കാന്‍ അന്‍വര്‍ നടത്തിയ കുതന്ത്രങ്ങള്‍ അടക്കം ചര്‍ച്ചയില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രകാശിനെ അന്‍വര്‍ അധിക്ഷേപിക്കുന്ന വാക്കുകള്‍ അടക്കം ചൂണ്ടിക്കാട്ടി രംഗത്തെത്തി. കഴിഞ്ഞ തവണ വര്‍ഗീയതയില്‍ ഊന്നിയ പ്രചരണങ്ങളായിരുന്നു അന്‍വര്‍ നടത്തിയതും.

വി വി പ്രകാശിനെ ആര്‍എസ്എസുകാരനാണ് എന്ന അധിക്ഷേപമായിരുന്നു അന്‍വറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിന് അന്ന് തന്നെ പ്രകാശ് മറുപടി നല്‍കിയതുമാണ്. അക്കാലത്ത് പ്രകാശിന്റെ ഫേസ്ബുക്ക് കുറിപ്പ് അടക്കം പ്രവര്‍ത്തകര്‍ പങ്കുവെച്ചാണ് തിരിച്ചടിച്ചത്. ഇന്നലെ പ്രകാശിന്റെ വീടു സന്ദര്‍ശിച്ചാണ് അന്‍വര്‍ പ്രചരണ രംഗത്ത് കുളംകലക്കാന്‍ ഇറങ്ങിയത്. എന്നാല്‍, പ്രകാശിന്റെ ഭാര്യ സ്മിതയുടെ നിലപാടില്‍ ആ നീക്കം അപ്പാടെ പാളുകയും ചെയ്തു.

എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം പ്രതികരിച്ചത്. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്. മത്സരിക്കുമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസില്‍ വന്നത് പ്രകാശിന്റെ വീട്ടിലെത്തണമെന്നായിരുന്നുവെന്ന് അന്‍വര്‍ പ്രതികരിച്ചു. 'ഞാനും പ്രകാശുമൊക്കെ കോളേജിലും യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലുമൊക്കെ ഉണ്ടായിരുന്നവരാണ്. ഞാന്‍ പിന്നീട് ഇപ്പുറത്തേക്ക് മാറി. പഴയകാല സുഹൃത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നീ നിലയ്ക്ക് ഇവിടെ എത്തി സ്മിതയെയും കുട്ടികളെയും കാണണമെന്നുണ്ടായിരുന്നു', അന്‍വര്‍ പറഞ്ഞു.

നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കവേ അതൃപ്തി സൂചന നല്‍കി കുടുംബം രംഗത്തെത്തിയിരുന്നു. മകള്‍ നന്ദന പ്രകാശിന്റെ വി വി പ്രകാശിനെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റ് അതൃപ്തി സൂചന നല്‍കിയിരുന്നു. 'അച്ഛന്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ചന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ച പിടിച്ച ഓര്‍മ്മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മ്മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍' എന്നായിരുന്നു നന്ദന പ്രകാശിന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ ഷൗക്കത്തിനെതിരെ പ്രചരണവും അന്‍വറും എല്‍ഡിഎഫ് സ്ഥാനര്‍ഥിയുടെ കേന്ദ്രങ്ങളു അഴിച്ചുവിട്ടു. എന്നാല്‍, അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിസും ത്രിവര്‍ണപതാകയെയും കുടുംബത്തെയും കൈവിടാന്‍ പ്രകാശിന്റെ കുടുംബം തയ്യാറല്ല.