കൊച്ചി: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യത. താന്‍ മുസ്‌ലിം വിരോധിയല്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകൊണ്ടാണ്. താന്‍ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'പിണറായി ഇതേ ശൈലിയില്‍നിന്നാണ് ആദ്യത്തെ അഞ്ചു വര്‍ഷം ഭരിച്ചത്. എല്ലാവരും വിമര്‍ശിച്ചിട്ടും ആ ശൈലി മാറ്റിയില്ല. രണ്ടാമതും അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും അതേ ശൈലിയില്‍ തുടരുന്നു. ശൈലികൊണ്ട് അദ്ദേഹത്തിന് വോട്ട് കുറഞ്ഞിട്ടൊന്നുമില്ല. ശബരിമലയടക്കം തീപ്പൊരി പോലെനിന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷം വിജയിക്കില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കില്‍പോലും വമ്പിച്ച വിജയമല്ലേ രണ്ടാമതും കിട്ടിയത്. മൂന്നാം ഊഴവും പിണറായി സര്‍ക്കാര്‍ തുടരുമെന്നതില്‍ സംശയമില്ല. കരുണാകരനും നായനാര്‍ക്കും വിഎസിനും വ്യത്യസ്ത ശെലിയായിരുന്നു. ഓരോരുത്തരും വരുന്ന സാഹചര്യമാണ് അതിനുകാരണം. പിണറായിയുടെ ശൈലിയുമായി ജനങ്ങള്‍ താദാത്മ്യപ്പെട്ടു. അത് മാറ്റാന്‍ കഴിയില്ല', വെള്ളാപ്പള്ളി പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തി പാര്‍ട്ടി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കഴിഞ്ഞതവണ സാധാരണക്കാര്‍ക്കെല്ലാം കിറ്റ് ഉണ്ടായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ കുടിശ്ശികയായി,കൊടുക്കാന്‍ കഴിയുന്നില്ല. മാവേലി സ്റ്റോറിനകത്ത് പാറ്റയ്ക്ക് പോലും ഭക്ഷണം കിട്ടുന്നില്ല. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കാനും കഴിഞ്ഞില്ല. അടിസ്ഥാന വര്‍ഗത്തിന് വേണ്ടത്ര പരിഗണനയും പരിരക്ഷയും കൊടുത്തില്ല. ഇതെല്ലാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളാണ്', അദ്ദേഹം വ്യക്തമാക്കി. പ്രീണനം നടത്തിയെങ്കിലും ന്യൂനപക്ഷങ്ങള്‍ കാര്യത്തോട് അടുത്തപ്പോള്‍ വോട്ടു ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ത്രികോണ മത്സരത്തില്‍ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ട്. സോഷ്യലിസം നടപ്പാക്കാനുള്ള കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടും. കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുകയാണ്. എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരും. ശാഖ അംഗങ്ങളുടെ യോഗം വിളിക്കുന്ന മണ്ടത്തരം സിപിഎം ചെയ്യില്ല. എസ്എന്‍ഡിപി ഇപ്പോഴും ഇടതിന്റെ കയ്യില്‍ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതു തോറ്റു പോയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.