ആലപ്പുഴ: സിപിഎമ്മിന് വീണ്ടും മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി പ്രസക്തമെന്ന് ഗോവിന്ദന്‍ മാഷിന് തോന്നിയെങ്കില്‍ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

എസ്എന്‍ഡിപിയുടെ മൂല്യം ഇടതുപക്ഷം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി വോട്ട് കൊടുത്തില്ലെന്ന് പറയുന്നതില്‍ സന്തോഷം. എസ്എന്‍ഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നക്സല്‍ മുതല്‍ ലീഗ് വരെ എസ്എന്‍ഡിപിയില്‍ ഉണ്ട്. എന്ത് കൊണ്ട് വോട്ട് പോയെന്ന് സിപിഐഎം പരിശോധിക്കണം. എന്ത് കൊണ്ട് പെന്‍ഷന്‍ കൊടുത്തില്ല. മാവേലി സ്റ്റോറില്‍ പാറ്റക്ക് കഴിക്കാന്‍ പോലും ഒന്നുമില്ല. സാധാരണക്കാരനെ മറന്നതാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സാധാരണക്കാരെ എല്‍ഡിഎഫ് മറന്നതാണ് പരാജയത്തിന് പ്രധാന കാരണം. മുസ്ലിം പ്രീണനമാണ് മറ്റൊരു കാരണം. മസില്‍ പവറും മണി പവറും മുസ് ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. ബിജെപിയോടും ആര്‍എസ്എസിനോടും ഒരു പ്രത്യേക അടുപ്പം ഇല്ല. ഇടതുപക്ഷ മനോഭാവമാണ് എന്നുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം. എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമാണ് വെള്ളാപ്പള്ളിയുടേത്.

എന്തുകൊണ്ട് വോട്ട് പോയെന്ന് സിപിഎം പരിശോധിക്കണം. പ്രശ്‌നാടിസ്ഥാനത്തില്‍ വിഷയങ്ങള്‍ പറയുമ്പോള്‍ കാവി വത്കരിക്കുകയാണ്. ഇടതു പക്ഷം ഇത്രയും തോറ്റതിന് കാരണം അവര്‍ സാധാരണക്കാരെ മറന്നു പോയതാണ്. മുസ്ലിം സമുദായത്തിന് എന്തെല്ലാം ചെയ്തു. പ്രീണിപ്പിക്കാന്‍ എന്തൊക്കെ ചെയ്തു. എന്തെങ്കിലും കിട്ടിയോ. എസ്എന്‍ഡിപിയെ കാവിവല്‍ക്കരിക്കാനോ ചുവപ്പ് പുതപ്പിക്കാനോ താനില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു. തെരുവ് യുദ്ധത്തെയാണ് എതിര്‍ത്തത്. അന്ന് ബിജെപി തന്നെ കമ്മ്യൂണിസ്റ്റാക്കി. ഗോവിന്ദനും താനും തമ്മില്‍ ഒരു തര്‍ക്കവുമില്ല. എന്റെ കുടുംബത്തെ നന്നാക്കാന്‍ ഇവര്‍ ആരും നോക്കണ്ട. നിലപാടില്‍ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോള്‍ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എവിടെയും മുസ്ലിങ്ങളെ പേടിച്ചാണ് ജനങ്ങള്‍ ജീവിക്കുന്നത്. മസില്‍ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്റ്റ്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. ഇടതുപക്ഷ മനോഭാവമാണ് എന്നും. ബിജെപി ഒരു ഘട്ടത്തിലും വേണ്ട അംഗീകാരം നല്‍കുന്നൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു.

എസ്എന്‍ഡിപി നേതാക്കള്‍ സിപിഐഎമ്മിന് എതിരെ വിമര്‍ശനം ഉന്നയിക്കുന്നു. വ്യക്തിപരമായി പോലും വിമര്‍ശനം നടത്തുകയാണ്. മതനിരപേക്ഷത ഉയര്‍ത്തി പിടിക്കുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. എന്നാല്‍ ബിഡിജെഎസ് രൂപീകരണത്തോടെ കാവിവല്‍ക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെയാണ് സിപിഐഎം എതിര്‍ക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചിരുന്നു.