തിരുവനന്തപുരം: യുഡിഎഫിന്റെ മുന്നണി വിപുലീകരണം പാളി. കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ യുഡിഎഫ് അസോസിയേറ്റാകാന്‍ താല്‍പ്പര്യമില്ലെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചു. താന്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമക്കി. താന്‍ യുഡിഎഫില്‍ ചേരാന്‍ ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ലെന്നും നേതാക്കളുമായി സംസാരിച്ചു എന്നത് വസ്തുതയാണെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

താന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്കോ ലാഭത്തിനോ വേണ്ടി വിലപേശുന്ന ആളല്ലെന്നും കഴിഞ്ഞ 10-11 വര്‍ഷമായി എന്‍.ഡി.എക്കൊപ്പമുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചു. തനിക്ക് ആര്‍.എസ്.എസ് പശ്ചാത്തലമാണ് ഉള്ളത്. താന്‍ കുട്ടിക്കാലം മുതല്‍ ഒരു സ്വയംസേവകന്‍ ആണെന്നും തന്നെ വളര്‍ത്തിയത് ആ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ മാനസികമായി താന്‍ ആ നിലപാടുകള്‍ക്കൊപ്പമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നിലവില്‍ വി.എസ്.ഡി.പി ബി.ജെ.പിയുമായി അകലം പാലിച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 3000-ഓളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്, അത് ഇതുവരെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ വോട്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

നിലവില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും കേരള കാമരാജ് കോണ്‍ഗ്രസും എന്‍ഡിഎയുടെ ഘടകകക്ഷികളാണ്. ഇവര്‍ എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരാന്‍ രേഖാമൂലം താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി ഈ തീരുമാനത്തില്‍ എത്തിയതെന്ന് വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി വിപുലീകരിക്കാന്‍ നീക്കവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി പി വി അന്‍വറും സി കെ ജാനുവും യുഡിഎഫിലെത്തും. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കമരാജ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് അസോസിയേറ്റഡ് അംഗത്വം നല്‍കുക എന്നായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് പാളിയിരിക്കുന്നത്.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത് എന്നായിരുന്നു വി ഡി സതീശന്റെ വിശദീകരണം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍, രാഷ്ട്രീയമായി അത് അന്‍വറിന് നേട്ടമായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിര്‍ണായക തീരുമാനം.

ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പര്‍ഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചര്‍ച്ചചെയ്‌തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവര്‍ ആ അജണ്ടയെ തന്നെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു. അതേസമയം, ബിജെപി ഭരണം ഇല്ലാതാക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫും ആയി സഹകരിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനത്തെ യുഡിഎഫ് യോഗം പിന്തുണ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ ഇന്ത്യസഖ്യം ഉണ്ടെന്ന പ്രചാരണത്തിന് അത് ഊന്നല്‍ നല്‍കുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.

ഫെബ്രുവരിയില്‍ യുഡിഎഫ് യാത്ര നടത്തും. കാസര്‍കോട്ട് നിന്നും തിരുവനന്തപുരം വരെയുള്ള യാത്ര ഭരണവിരുദ്ധ വികാരം ഉയര്‍ത്തുന്നതാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിലെ പ്രതീക്ഷയില്‍ മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനാണ് യുഡിഎഫിന്റെ തീരുമാനം. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ആവശ്യപ്പെടും.