തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ പലിശരഹിത വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 നകം തുകവിനിയോഗിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ കുറഞ്ഞ സമപരിധിക്കുള്ളില്‍ തുക ചെലവഴിക്കുക വിഷമകരമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. എന്തായാലും തുക പാഴാക്കാതെ ക്യത്യമായ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പ് തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്‍, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നില്‍ കേന്ദ്രം വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് മന്ത്രി കെ രാജന്‍ ഈ വിഷയത്തില്‍ ആരോപിച്ചു. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തത്. റിമൈന്ററിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെ അവസാനിപ്പിച്ചു. ഉപാധികള്‍ ഇല്ലാത്ത ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ കേന്ദ്രം നല്‍കിയത് വായ്പയാണ്. തന്ന വായ്പക്ക് മുകളില്‍ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകള്‍ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം പറയുന്നു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും കെ രാജന്‍ ആരോപിച്ചു.

ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.