തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിന് പിന്നാലെ ഇടതു സൈബർ ഗ്രൂപ്പുകളിലെ ആഘോഷം തുടങ്ങിയിരുന്നു. മരണത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കവേയാണ് ഇവർ പ്രദീപിന്റെ മരണം ആഘോഷിക്കുന്നത്. ഇതൊപ്പം തന്നെ അടുത്ത ചില മാധ്യമപ്രവർത്തകരും ഹി്റ്റ്‌ലിസ്റ്റിൽ ഉണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യുന്നു. പോരാളി ഷാജിയുടെ കടുത്ത വിമർശകൻ കൂടിയായിരുന്നു എസ് വി പ്രദീപ്. ഇതിന് പ്രധാനകാരണം പോരാളി ഷാജിക്ക് മുഖമില്ല എന്നതു തന്നെയായിരുന്നു. ഇടതു പ്രവർത്തകൻ കൈകാര്യം ചെയ്യുന്ന ഈ ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ ആരാണെന്ന കാര്യത്തിൽ ഇത്രയും കാലമായിട്ടും വ്യക്തതയില്ല. അതുകൊണ്ട് തന്നെ ഷാജിക്കെതിരെ കടുത്ത വിമർശനം പ്രദീപ് ഉന്നയിച്ചിരുന്നു.

ഇപ്പോൾ എസ് വി പ്രദീപ് മരിച്ച വേളയിൽ പോരാളി ഷാജി അത് ആഘോഷമാക്കുകയാണ്. കേട്ടാലറയ്ക്കുന്ന ഭാഷ ഉപയോഗിച്ച് മാധ്യമ ലോകത്തെ മലീമസമാക്കിയലും സഖാക്കളെ നിരന്തരം അസഭ്യവർഷം നടത്തിയതിലും താങ്കൾക്ക് മാപ്പ് നൽകിയിരിക്കുന്നു-ഇതാണ് സിപിഎം സൈബർ പോരാളികളുടെ ഗ്രൂപ്പിൽ എത്തിയ അനുശോചന സന്ദേശം. അതായത് മരിച്ചിട്ടും പ്രദീപിനെ വെറുതെ വിടുന്നില്ല സൈബർ സഖാക്കൾ. പ്രദീപിന്റെ മരണം അവർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്. അങ്ങനെ വിചിത്ര കാഴ്ചകളും പ്രദീപിന്റെ മരണം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കുകയാണ്.

ഈ പോസ്റ്റിന് താഴെയായി മണ്ണത്തൂർ വിൽസൺ അടക്കമുള്ളവർ മരണം ആഘോഷിക്കുന്ന കാഴ്‌ച്ചയും വ്യക്തമാണ്. ഇടതു അനുഭാവികളുടെ പുരോഗമന ഗ്രൂപ്പ് എന്ന് അവകാശപ്പെടുന്ന ഗ്രൂപ്പിലും പ്രദീപിന്റെ മരണം ആഘോഷിക്കുകയാണ്. ഇതിൽ സുനിൽ പള്ളത്ത്, ജയകൃഷ്ണൻ മണ്ണാറത്തൊടി, സുരേഷ് പയ്യന്നൂർ തുടങ്ങിയ ഇടതു പ്രൊഫൈലുകളും മരണത്തിലും പ്രദീപിനെ വെറുതേവിടാതെ അധിക്ഷേപിക്കുന്നു. കൊച്ചി സ്വദേശിയായ സുനിൽ പള്ളത്ത് വളരെ മോശമായാണ് പ്രദീപിനെ അവഹേളിക്കുന്നത്.

''സംഘികൾ പൊക്കി നടന്നിരുന്ന ഒരു തെരുവുപട്ടി റോഡിൽ വണ്ടി കയറി ചത്തുപോയി, ഇവനൊക്ക അന്ത്യാജ്ഞലി അർപ്പിക്കുന്ന നേരത്ത് നീട്ടിയൊരു തുപ്പു കൊടുക്കും' നികൃഷ്മായ രീതിയിൽ സുനിൽ പള്ളത്ത് പറയുന്നത് ഇങ്ങനെ. സമാനമായി വിധത്തിൽ നിരവധി പേർ കമന്റുകളിലൂടെ പ്രദീപിനെ അവഹേളിക്കുന്നുണ്ട്. മരണത്തിൽ ഏറെ ദുരൂഹതകൾ നിറയുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയയിലെ ഈ മരണാഹ്ലാദവും.

പ്രദീപിനെ ഇടിച്ച വാഹനം ഏതാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രദീപിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. അനീതിക്കെതിരെ നിരന്തരമായി പോരാടിയിരുന്നഎസ്. വി പ്രദീപിന്റെ അപകട മരണം ഞെട്ടലുളവാക്കുന്നതാണെന്ന് പി ടി തോമസ് പ്രതികരിച്ചു. ജനാധിപത്യം നിലവിൽ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഏകാധിപത്യ സർവാധിപത്യം നടമാടുന്ന രാജ്യങ്ങളിലും കേൾക്കാറുള്ള പേടിപ്പെടുത്തുന്ന സംഭവങ്ങൾക്ക് സമാനമാണ് സംശയകരമായ ഈ മരണം. സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരിന്നു. സംസ്ഥാന സർക്കാരിന് എതിരെ നിരന്തരം വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയെന്നാണ് പുറത്തു വരുന്ന വിവരമെന്നും ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതിശക്തമായ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തു വന്നു. ആദരാഞ്ജലികൾ. ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു-സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.