ലണ്ടൻ: ''അനായാസേന മരണം, വിനാ ദൈന്യേനജീവനം, ദേഹീ മെ കൃപയാ ശംഭോ, ത്വയീ ഭക്തിമചഞ്ചലാം'' എന്ന് ഉരുവിട്ട് ജീവിതം കഴിക്കേണ്ട പ്രായമായാലും ചില മുണ്ടക്കൽ ശേഖരന്മാർക്ക് വഴിയരികിൽ നിന്നും അടി ഇരന്നുവാങ്ങി പുരയിൽ കൊണ്ടുവച്ചാലെ തൃപ്തിയാകു. മനുഷ്യ ജീവിതത്തിലെ തന്നെ ഒരു പൊതുനിയമമാണ് പ്രായം കൂടുംതോറും പക്വത കൂടുമെന്നത്. എന്നാൽ, ചിലവരിൽ പ്രകൃതിയുടെ നിയമം നേരേ വിപരീതമായിട്ടായിരിക്കും അതിനൊരു ഉദാഹരണമാണ് ഇന്നലെ നോർത്ത് ലണ്ടനിലെ ഒരു ബസ്സിൽ നടന്ന സംഭവം.

ഇന്നൽ വൈകീട്ട് 6 മണിയോടെ എഡ്ഗ്വേറിനടുത്തുവച്ചാണ് സംഭവം നടക്കുന്നത്. ബസ്സിൽ കയറിയ കറുത്തവർഗ്ഗക്കാരായ യാത്രക്കാർ സീറ്റുകൾ ഒഴിവില്ലാത്തതിനാൽ ഹാൻഡ് ബാറിൽ ചാരി നിൽക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ഒരു വൃദ്ധനായ വെള്ളക്കാരൻ തന്റെ സീറ്റിൽ ചാരിനിന്ന കറുത്തവർഗ്ഗക്കാരനെ തള്ളുകയായിരുന്നു. സാധാരണ രീതിയിൽ, ഇത്തരമൊരു സന്ദർഭത്തിൽ ആരും ചോദിച്ചുപോകുന്നതുപോലെ, തികച്ചും സൗമ്യമായാണ് ആ കറുത്തവർഗ്ഗക്കാരൻ തന്നെ തള്ളുവാനുണ്ടായ കാരണം ചോദിച്ചത്.

എന്നാൽ തൊലിവെളുപ്പിന്റെ അഹങ്കാരം പേറിനടക്കുന്ന സായിപ്പിനത് ഇഷ്ടമായില്ല. നിങ്ങൾ കുരങ്ങന്മാരാണ് എന്നോട് മിണ്ടരുത് എന്ന് സായിപ്പ് ആക്രോശിക്കുകയായിരുന്നു. അകമ്പടിക്ക് കുറച്ച് അസഭ്യ വർഷവും. ബസ്സിലെ മറ്റു യാത്രക്കാർ ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തിയ ഉടനെ ഡ്രൈവർ പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് സ്ഥലത്തെത്താൻ വൈകി. ഇതിനിടയിൽ അയാൾ ബസ്സിലെ കറുത്തവർഗ്ഗക്കാരെ മുഴുവൻ തെറിയഭിഷേകം നടത്തുകയായിരുന്നു.മാത്രമല്ല, ബസ്സുകളിൽ കയറുവാൻ നിങ്ങൾക്ക് അവകാശമില്ലെന്നും അയാൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഇതുകൊണ്ടും തൃപ്തിയാകാതെ, അയാൾ എഴുന്നേറ്റ് വന്ന്, കറുത്തവർഗ്ഗക്കാരിൽ ഒരാളെ താഴേക്ക് തള്ളിവീഴ്‌ത്താൻ ശ്രമിക്കുകയും ചെയ്തു. മറ്റു യാത്രക്കാർ ഇരുവർക്കുമിടയിൽ നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സായിപ്പ് അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. വീണ്ടും കറുത്തവർഗ്ഗക്കാരനെ പിടിച്ചു തള്ളിയുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പിന്നെ അയാൾക്കും മറ്റൊന്നും നോക്കാനില്ലായിരുന്നു.

ക്ഷമയുടെ നെല്ലിപ്പലക കണ്ട ആ യാത്രക്കാരൻ പിന്നെ ചറപറ അടിയായിരുന്നു. അയാളുടെ ഒരു കൂട്ടുകാരനും ഇതിൽ കൂടെ ചേർന്നപ്പോൾ സായിപ്പിന് സംഗതി കുശാലായി. ഇതിനിടയിൽ മറ്റു രണ്ട് യാത്രക്കാർ ഇവർക്കിടയിൽ വന്ന് വൃദ്ധനെ കൂടുതൽ മർദ്ദനമേൽക്കുന്നതിൽ നിന്നും രക്ഷിച്ചു. മർദ്ദിച്ച കറുത്തവർഗ്ഗക്കാരായ യാത്രക്കാരോട് പൊലീസു വരുന്നതിനു മുൻപ്രക്ഷപ്പെടാൻ മറ്റുയാത്രക്കാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

ബസ്സിലെ ഒരു യാത്രക്കാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖത്ത് പൊടിയുന്ന രക്തവും കണ്ണിനു ചുറ്റും ഇടികൊണ്ട് കരിവാളിച്ച പാടുമായി ഇരിക്കുന്ന വംശവെറിയൻ സായിപ്പിൽ അവസാനിക്കുന്ന വീഡിയോയ്ക്ക് താഴെ വംശവ്യത്യാസമില്ലാതെ ധാരാളം പേർ എഴുതിയത് അയാൾ അർഹിക്കുന്നത് അയാൾ തന്നെ ചോദിച്ചു മേടിച്ചു എന്നാണ്.