പത്തനംതിട്ട: റാന്നിയിലെ സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥി പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. കോതമംഗലം സ്വദേശി അൽഫോൻസ് ജോയി(18)യാണ് മരിച്ചത്. ലോഡ്ജിന്റെ ടെറസിലെ ആസ്ബറ്റോസ് ഷീറ്റിന്റെ കമ്പിയിലാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച് രാത്രി 11 മണിയോടെയാണ് സംഭവം.

റാന്നി സിറ്റാഡൽ സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന അൽഫോൻസിന്റെ പിതാവ് ജോയിയും നേരത്തേ ആത്മഹത്യ ചെയ്തയാളാണ്. അമ്മയും രണ്ടാനച്ഛനുമൊപ്പമാണ് താമസം. ഇവർ തൃശൂർ ആണുള്ളത്. അൽഫോൻസ് നേരത്തേ ജുവനൈൽ കേസിൽ ഉൾപ്പെട്ടിരുന്നു.

റാന്നിയിലെ സ്‌കൂളിൽ വിദ്യാഭ്യാസം ചെയ്യുന്നതിനായി നേരത്തേ കുമ്പഴയിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഒരു മാസം മുൻപ് മണ്ണിൽ റീജൻസിയിലേക്ക് മാറി. ഇവിടെ സുഹൃത്തിനൊപ്പം ഒരു റൂമിലേക്ക് മാറി. പഠിച്ച് വിദേശത്ത് ജോലി നേടണമെന്ന ആഗ്രഹം അൽഫോൻസിന് ഉണ്ടായിരുന്നതായി പറയുന്നു. വിദേശജോലി വലിയ ആഗ്രഹമാണെന്നും അതിനായി സാമ്പത്തികം തരപ്പെടുത്താൻ സഹായിക്കണമെന്ന് അൽഫോൻസ് പറഞ്ഞിരുന്നുവെന്നും സഹപാഠികൾ മൊഴി നൽകി.