പാലക്കാട്: ആളുമാറി 16കാരനെ വീട്ടില്‍ കയറി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന പോലിസുകാരന്‍, ഓടിച്ചയാളെന്നു സംശയിച്ച് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി മര്‍ദിക്കുക ആയിരുന്നു. പട്ടാമ്പി ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോയ് തോമസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പരാതി ഉണ്ടായതിന്റെ അടുത്ത ദിവസം തന്നെ ജോയ് തോമസിനെ പറമ്പിക്കുളത്തേക്കു സ്ഥലം മാറ്റിയിരുന്നു. ഓങ്ങല്ലൂര്‍ പാറപ്പുറത്ത് പറമ്പില്‍ മുസ്തഫയുടെ 16 വയസ്സുള്ള വിദ്യാര്‍ഥിയായ മകനെ കഴിഞ്ഞ വ്യാഴാഴ്ചവീട്ടില്‍ കയറി മര്‍ദിച്ചെന്ന പരാതിയിലാണു നടപടി. മുസ്തഫയുടെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍.മനോജ് കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.