ന്യൂഡല്‍ഹി: ആര്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ ഉത്തരവുമായി മോദി സര്‍ക്കാര്‍. ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ആര്‍ എസ് എസും ബിജെപിക്കും ഇടയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ ബിജെപിയിലേക്ക് നിയോഗിച്ച സംഘടനാ ജനറല്‍ സെക്രട്ടറിയെ ആര്‍ എസ് എസ് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആര്‍ എസ് എസിനെ പ്രീണിപ്പിക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നത്.

58വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതായി ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. പാര്‍ലമെന്റില്‍ 1966-ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്ന് ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കിക്കൊണ്ട് ഉത്തരവിട്ടതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

അതിനിടെ കേന്ദ്ര തീരുമാനം ആര്‍ എസ് എസ് സ്വാഗതം ചെയ്തു. വിലക്ക് നീക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ആര്‍ എസ് എസ് പ്രതികരിച്ചു. ഇതിനെ മഞ്ഞുരുക്കലിന്റെ സൂചനയായി ബിജെപി വിലയിരുത്തുന്നുണ്ട്. ആര്‍ എസ് എസുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിക്കാതെ മുന്നോട്ട് പോകാന്‍ ബിജെപി പരമാവധി ശ്രമിക്കും. നിര്‍ണ്ണായക നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തിലാണ് ഈ അനുനയ തീരുമാനം.

അതിനിടെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ നേതാവായ പ്രിയങ്ക ചതുര്‍വേദി പ്രതിഷേധമറിയിച്ചു. ഉത്തരവോടുകൂടി ഇ.ഡി., സി.ബി.ഐ, ഐ.ടി എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘിയാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയെ തന്നെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നു. ദൈവമാകാനാണ് ചിലരുടെ ശ്രമമെന്ന തരത്തിലായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ഇതിനെ മോദിക്കെതിരായ വിമര്‍ശനമായി വിലയിരുത്തി. ഇതിനൊപ്പമാണ് കേരളത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയെ ആര്‍ എസ് എസ് പിന്‍വലിച്ചത്.

മോദി ഏകപക്ഷീയ ഭരണം നടത്തുന്നുവെന്ന തോന്നല്‍ പരിവാറുകാര്‍ക്കുണ്ട്. യുപിയില്‍ യോഗി ആദിത്യനാഥിനെ വെട്ടാന്‍ ബിജെപിയിലെ പ്രബല വിഭാഗം ശ്രമിക്കുന്നതും ചര്‍ച്ചകളിലുണ്ട്. ആര്‍ എസ് എസ് സഹായം ഇല്ലെങ്കിലും ബിജെപിക്ക് മുന്നേറാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പ്രതികരിച്ചിരുന്നു. ഇതെല്ലാം ആര്‍ എസ് എസ് ഗൗരവത്തിലെടുത്തു. തിരഞ്ഞെടുപ്പ് കാലത്തെ നദ്ദയുടെ പ്രസ്താവന ബിജെപിക്ക് ദോഷമായെന്നും പരിവാര്‍ ശക്തി കേന്ദ്രങ്ങളില്‍ വോട്ടു കുറച്ചത് ഈ പ്രസ്താവനയാണെന്നും വിലയിരുത്തലുകള്‍ എത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ആര്‍ എസ് എസിന് അനുകൂലമായുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ചര്‍ച്ചയാകുന്നത്. പരിവാറുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നതും.