എ വി ഇട്ടി, മാവേലിക്കര


ഒരു ബാലന്‍, കാല്‍ വഴുതി പുഴയില്‍ വീണു. വെള്ളത്തില്‍ മുങ്ങിത്താണു കൊണ്ടിരുന്ന അവന്റെ നിലവിളി കേട്ടു, ഒരു വഴിപോക്കന്‍, പുഴയില്‍ ചാടി, അവനെ രക്ഷിച്ചു. ജീവന്‍ തിരികെ കിട്ടിയ സന്തോഷത്തില്‍, അവന്‍ നിറകണ്ണുകളോടെ അയാള്‍ക്കു നന്ദി പറഞ്ഞു. 'എന്തിന്?', അയാള്‍ തിരിച്ചു ചോദിച്ചു! 'എന്റെ ജീവന്‍ രക്ഷിച്ചതിനു ', ബാലന്‍ പറഞ്ഞു! 'രക്ഷിക്കപ്പെടാനുള്ള യോഗ്യത ഉള്ളവനാണു നീ എന്ന്, നിന്റെ ഭാവി ജീവിതം കൊണ്ടു തെളിയിക്കാനാകട്ടെ?'; ഇതായിരുന്നു അയാളുടെ പ്രതികരണം.

ഓരോ ജീവിതവും ഒരു നിയോഗമാണ്. സൂക്ഷ്മമായ ദര്‍ശനം കൊണ്ടും, കൃത്യമായ കര്‍ത്തവ്യ നിര്‍വ്വഹണം കൊണ്ടും, അര്‍ത്ഥ സമ്പുഷ്ടമാക്കേണ്ട ഒന്നു്. ഏതാനും വര്‍ഷം മാത്രം ചെയ്യേണ്ട ജോലിക്കു പോലും, വ്യക്തമായ യോഗ്യതകളും മാനദണ്ഡങ്ങളും ഉണ്ട്. അവയില്ലെങ്കില്‍, ഒരാള്‍ക്ക് ആ ജോലി ലഭ്യമാകയില്ല. അപ്പോള്‍പ്പിന്നെ, ആകമാന ജീവിതത്തിന്റെ കാര്യം, പറയേണ്ടതില്ലല്ലോ?

ജനനം ഒരു ഉപഹാരമാണ്. ജീവിതം ഒരു ഉത്തരവാദിത്തവും. നമ്മുടെ അസാന്നിദ്ധ്യം, പ്രതിഫലനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ലെങ്കിലും, സാന്നിധ്യം, തീര്‍ച്ചയായും ചില പ്രതിധ്വനികള്‍ 'സൃഷ്ടിക്കണം! കരയില്‍ നില്‍ക്കുമ്പോള്‍, കൂടെയുണ്ടായിരിക്കുന്ന സുഹൃത്തിനേക്കാള്‍, കയത്തില്‍ വീഴുമ്പോള്‍ കൂടെച്ചാടുന്ന അപരിചിതനാണ്, ജീവിതത്തിനു കൂടുതല്‍ കൂട്ടാകുക? മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ ഏറെ ബുദ്ധിമുട്ടാണു്, സ്വന്തം ജീവിതം രക്ഷപെടുത്തുക എന്നത്. ആവശ്യത്തിലിരിക്കുന്ന മറ്റൊരാളുടെ ജീവിതത്തിന് ഒരു കൂട്ടാകുക എന്നതായിരിക്കും, നമുക്കു നിര്‍വ്വഹിക്കാനാകുന്ന ഏറ്റവും വലിയ നിയോഗം. സര്‍വ്വേശ്വരന്‍ തുണയ്ക്കട്ടെ? എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

9495017850