വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കമാകും. കത്തോലിക്കാ സഭയുടെ 267 ആം പോപ്പിനെ തെരഞ്ഞെടുക്കാനായുള്ള കോണ്‍ക്ലേവിനാണ് ഇന്ന് തുടക്കമാകുന്നത്. 133 കര്‍ദിനാള്‍മാര്‍ ആണ് സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാള്‍ ആകും പുതിയ മാര്‍പപ്പയാവുക.

ഇന്ന് ദിവ്യബലിക്ക് ശേഷം കര്‍ദിനാള്‍മാര്‍ സിസ്റ്റീന്‍ ചാപ്പലില്‍ എത്തുകയും ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യും. ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താന്‍ സാധ്യത കുറവെന്നാണ് വിലയിരുത്തല്‍. നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.മലയാളി കര്‍ദിനാള്‍മാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28-ാമതും, ജോര്‍ജ് കൂവക്കാട് 133-ാമതയും ആണ് വോട്ട് ചെയുക.

ആഫ്രിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ മാര്‍പാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയില്‍ കൂടിയാണ് ലോകം. കഴിഞ്ഞ രണ്ട് കോണ്‍ക്ലെവിലും രണ്ടാം ദിവസം മാര്‍പാപ്പയെ തെരഞ്ഞെടുത്തിരുന്നു.