പത്തനംതിട്ട: കെയു ജനീഷ് കുമാർ എംഎൽഎയ്ക്ക് എതിരേ കിഴക്കൻ മലയോര മേഖലയിലെ പഞ്ചായത്തുകളിലെ സിപിഎം പ്രവർത്തകർക്കിടയിൽ പ്രതിഷേധം. ഭൂരിപക്ഷമില്ലാതിരുന്ന ചിറ്റാർ പഞ്ചായത്തിൽ കോൺഗ്രസുകാരനെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കിയതും സീതത്തോട് പഞ്ചായത്തിൽ പാർട്ടിയിൽ ഉന്നത പദവിയുള്ളയാളെ ഒഴിവാക്കി അടുപ്പക്കാരനെ പ്രസിഡന്റാക്കിയതുമാണ് ഉൾപ്പോരിന് കാരണമായിരിക്കുന്നത്. ചിറ്റാറിൽ പതിനഞ്ചോളം പേർ പാർട്ടി വിട്ടു. ലോക്കൽ കമ്മറ്റി യോഗത്തിൽ പത്ത് അംഗങ്ങൾ വിട്ടു നിൽക്കുകയും ചെയ്തു. ചിറ്റാറിലെ പാർട്ടിയുടെ മുഖമായ എംഎസ് രാജേന്ദ്രൻ ഇടഞ്ഞു നിൽക്കുകയുമാണ്.

കോൺഗ്രസ് ടിക്കറ്റിൽ ചിറ്റാർ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കാൻ കൂട്ടു നിന്നതിന്റെ പേരിലാണ് സിപിഎമ്മിൽ പൊട്ടിത്തെറി. സജി കുളത്തുങ്കിൽ വിജയിച്ച രണ്ടാം വാർഡ് പന്നിയാറിൽ സിപിഎം സ്ഥാനാർത്ഥി രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരൻ എംഎസ് രാജേന്ദ്രൻ ആയിരുന്നു. രാജേന്ദ്രനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടിയാണ് രണ്ടാം വാർഡിൽ സിപിഎം തെരഞ്ഞെടുപ്പ് നേരിട്ടത്.

വെറും മൂന്നു വോട്ടിനാണ് രാജേന്ദ്രൻ സജി കുളത്തുങ്കലിനോട് തോറ്റത്. ഇതേ സജിയെ തന്നെ കൂട്ടുപിടിച്ച് സിപിഎം പഞ്ചായത്ത് ഭരണം കൈക്കലാക്കിയത് സാധാരണ പ്രവർത്തകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമായിരിക്കുകയാണ്. പന്നിയാർ വാർഡ് കമ്മറ്റിയിൽ നിന്ന് പതിനഞ്ചോളം പേർ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജി വച്ചു. ബുധനാഴ്ച ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ നിന്ന് 10 അംഗങ്ങൾ വിട്ടു നിന്നു. അഞ്ചു പേരെ വച്ചാണ് യോഗം ചേർന്നത്.

എംഎസ് രാജേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ലോക്കൽ, ഏരിയാ കമ്മറ്റി യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. ജനീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സജിയെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കുന്നതിനുള്ള ചർച്ചകൾ അരങ്ങേറിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി 11 മണിയോടെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ചിറ്റാറിൽ അടിയന്തിര ലോക്കൽ കമ്മറ്റി ചേർന്നിരുന്നു. അതിലാണ് സജിയെ തങ്ങൾക്കൊപ്പം ചേർത്ത് പ്രസിഡന്റാക്കാനുള്ള തീരുമാനമെടുത്തത്.

ഈ യോഗത്തിലും എംഎസ് രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. പിറ്റേന്ന് തീരുമാനം രാജേന്ദ്രനെ ധരിപ്പിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. ഒടുവിൽ പാർട്ടി തീരുമാനമായതു കൊണ്ട് മാത്രം അംഗീകരിക്കുകയായിരുന്നു. സജിയെ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശേഷമുള്ള പ്രകടനത്തിലും സ്വീകരണ യോഗത്തിലും പങ്കെടുത്ത് എംഎസ് രാജേന്ദ്രന് പ്രസംഗിക്കേണ്ടതായും വന്നു.

ഇതിന് ശേഷമാണ് പ്രവർത്തകരിൽ പലരും എതിർപ്പ് അറിയിച്ച് രംഗത്ത് വന്നത്. കോൺഗ്രസിൽ നിന്നൊരാളെ അടർത്തിയെടുത്ത് പ്രസിഡന്റാക്കിയ നടപടി എന്ത് തത്വശാസ്ത്രത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കില്ല എന്നാണ് ഇവരുടെ നിലപാട്. എംഎസ് രാജേന്ദ്രന്റെ സഹോദരൻ എംഎസ് പ്രസാദിനെ കോൺഗ്രസുകാർ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെ സംരക്ഷിച്ചതിന്റെ പേരിലാണ് സജി കുളത്തുങ്കലിന്റെ പിതാവായ കെഇ വർഗീസിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയത്. ചിറ്റാറിന്റെ ചരിത്രത്തിന്റെ ഈ രണ്ടു സംഭവങ്ങൾ ഇരുപാർട്ടിക്കാർക്കും അത്രവേഗം മറക്കാൻ സാധിക്കുന്നതല്ല. അതിനിടെയാണ് കോൺഗ്രസ് രക്തസാക്ഷിയുടെ മകനെ പ്രസിഡന്റാക്കാൻ സിപിഎമ്മിന്റെ നേതൃത്വം കുറുക്കുവഴി തെരഞ്ഞെടുത്തത്. സജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെരാജി പ്രഖ്യാപിച്ചവരുമുണ്ട്.

സീതത്തോട്ടിൽ സിപിഎമ്മിനാണ് ഭരണം കിട്ടിയത്. ഇവിടെ പ്രസിഡന്റിനെ നിർണയിച്ചതിലും പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ട്. സീതത്തോട് പഞ്ചായത്തിൽ പാർട്ടിയുടെ പദവി വഹിക്കുന്ന, അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച പിആർ പ്രമോദിന് പകരം ആറാം വാർഡായ കമ്പിളിലൈനിൽ നിന്ന് വിജയിച്ച ജോബി ടി ഈശോയെ ആണ് ജനീഷ്‌കുമാർ പിന്തുണച്ചത്. ഈ നിലപാടിനെതിരേയാണ് പ്രതിഷേധം. രണ്ട് സ്ഥലത്തും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരെ പ്രസിഡന്റാക്കി വരുന്ന തെരഞ്ഞെടുപ്പിൽ അവരുടെ വോട്ടുറപ്പിക്കാനുള്ള നീക്കമാണ് ജനീഷ് നടത്തുന്നത് എന്നാണ് പ്രവർത്തകർക്കിടയിൽ തന്നെ ആക്ഷേപമുള്ളത്.