ലണ്ടന്‍: നാട്ടില്‍ പോയി യുകെയിലേക്ക് മടങ്ങുമ്പോള്‍ ഇഷ്ട ഭക്ഷണവിഭവങ്ങള്‍ കൂടെ കൊണ്ടു വരിക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും സ്വഭാവമാണ്. എന്നാല്‍, നാട്ടില്‍ നിന്നും അച്ചാറും, ഉണക്കമീനും, പച്ചക്കറികളുമൊക്കെ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കുക. ചില സാധനങ്ങള്‍ യു കെയിലേക്ക് കൊണ്ടുവന്നാല്‍, അത് നിങ്ങള്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും വാങ്ങിയാല്‍ പോലും 5000 പൗണ്ട് വരെ പിഴയിടേണ്ടി വന്നേക്കും. എന്തെല്ലാം സാധനങ്ങള്‍ അതിര്‍ത്തി കടത്തി കൊണ്ടുവരാം എന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന നിയമങ്ങളില്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായ സാംക്രമിക രോഗങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ഈ പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നത്. നാട്ടില്‍ പോയി മടങ്ങുന്നവര്‍, നിരോധിക്കപ്പെട്ട സാധനങ്ങള്‍ നിങ്ങളുടെ ബാഗേജില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. സാന്‍ഡ്വിച്ചുകള്‍, ചീസ്, സംസ്‌കരിച്ച മാംസം, പച്ചയിറച്ചി, പാല്‍ തുടങ്ങിയവ ബ്രിട്ടനില്‍ കയറ്റുന്നതിനാണ് നിരോധനമുള്ളത്. ഇവ പാക്ക് ചെയ്തതായാലും അല്ലെങ്കിലും, അതുപോലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും വാങ്ങിയതാണെങ്കിലും, ബ്രിട്ടനിലേക്ക് കടത്തുന്നതാണ് തടയുന്നത്.

നിരോധിക്കപ്പെട്ട സാധനങ്ങള്‍ കൊണ്ടുവന്നാല്‍ അവ നിങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടി വരും അതല്ലെങ്കില്‍ അവ പിടിച്ചെടുത്ത് നശിപ്പിക്കും. മാത്രമല്ല, പിഴ ഒടുക്കേണ്ടതായി വരും. ലോകത്തിന്റെ പല ഭാഗങ്ങളിലും കുളമ്പ് രോഗം പോലുള്ള രോഗങ്ങള്‍ കന്നുകാലികള്‍ക്കിടയില്‍ പകര്‍ന്നു പിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണിത്. ഇത് മനുഷ്യരെ ബാധിക്കുന്ന രോഗമല്ലെങ്കിലും, സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാരെയാണ് ഈ നിരോധനം ബാധിക്കുക. അതേസമയം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ജേഴ്സി, ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ഇത് ബാധിക്കുകയില്ല.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇത് നടപ്പില്‍ വന്നത്. അതനുസരിച്ച് കന്നുകാലി ഇറച്ചി, ആട്ടിറച്ചി, പോര്‍ക്ക്, മറ്റ് ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവ ബ്രിട്ടനിലേക്ക് കൊണ്ടു വരാന്‍ കഴിയില്ല. നേരിട്ടല്ലാതെ, സാന്‍ഡ്വിച്ച് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രൂപത്തിലും ഇവ കൊണ്ടുവരാന്‍ അനുമതിയില്ല. കുളമ്പുരോഗം ബ്രിട്ടനില്‍ പടരാതെ നോക്കാനും, ബ്രിട്ടനിലെ ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനുമാണ് ഇപ്പോള്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.