മോസ്‌കോ: പര്സപരം അവിശ്വാസം രൂക്ഷമായ രണ്ട് അയൽ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇപ്പോൾ ഇരുവർക്കും ഇടയിൽ നിശബ്ദ മധ്യസ്ഥന്റെ റോൾ വഹിക്കയാണ് റഷ്യ. മോസ്‌കോയിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചകളിൽ നിയന്ത്രണരേഖയിലെ പ്രശ്‌ന പരിഹാരത്തിനുള്ള അഞ്ച് നിർദേശങ്ങൾ ഉരുത്തിരിയുകയും ചെയ്തിരുന്നു. ചൈനയുമായുള്ള പ്രശ്നത്തിന്റെ പേരിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗം ഇന്ത്യ ബഹിഷ്‌കരിക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ റഷ്യ ഉൾപ്പെടുന്ന സാഹചര്യത്തിൽ പങ്കെടുക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇരുകൂട്ടരുടെയും വിശ്വസ്തനായ പങ്കാളിയാണു റഷ്യയെന്നും കരുത്തുറ്റ യൂറേഷ്യയാണു ലക്ഷ്യമെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കുന്നു.

ഈ മീറ്റിങ്ങിന് പിന്നാലെയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്നു വിഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തും. രാജ്യാന്തര സ്ഥിരത, പങ്കാളിത്ത സുരക്ഷ, നൂതന വളർച്ച എന്നിവയ്ക്ക് ബ്രിക്‌സ് കൂട്ടായ്മ എന്നതാണ് ഇത്തവണത്തെ വിഷയം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 12-ാം ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യഥാർഥ നിയന്ത്രണരേഖയിൽ സംഘർഷം നിലനിൽക്കെ റഷ്യയിൽ അധ്യക്ഷതയിൽ പത്തു ദിവസത്തിനിടെ രണ്ടാം തവണയാണ് മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങും വേദി പങ്കിടുന്നത്. നവംബർ 10ന് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിലും ഇരുവരും പങ്കെടുത്തിരുന്നു.