മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ തുടക്കമാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും- ധനശ്രീ വര്‍മയും തമ്മിലുള്ള വേര്‍പിരിയല്‍ വീണ്ടും ചര്‍ച്ചകളില്‍. യുസ്വേന്ദ്ര ചെഹലുമായി ഔദ്യോഗികമായി വേര്‍പിരിഞ്ഞ അതേ ദിവസം, ഭര്‍ത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ പുറത്തുവന്നതോടെയാണ് താരദമ്പതികള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചത്.

'ദേഖാ ജി ദേഖാ മേനേ' എന്ന പേരിലാണ്, ഗാര്‍ഹിക പീഡനവും ദാമ്പത്യ അവിശ്വസ്തതയും അടിസ്ഥാനമാക്കിയുള്ള വിഡിയോ കോറിയോഗ്രഫറും ഇന്‍ഫ്‌ലുവന്‍സറുമായ ധനശ്രീ വര്‍മ പുറത്തിറക്കിയത്. ഐപിഎല്ലില്‍ പഞ്ചാബില്‍ 'അരങ്ങേറാന്‍' ചെഹല്‍ തയ്യാറെടുക്കുന്നതിനിടെയാണ് ധനശ്രീ 'പണി' കൊടുത്തിരിക്കുന്നത്. ബാന്ദ്ര കുടുംബകോടതിയാണ് ചെഹലിനും ധനശ്രീക്കും വിവാഹമോചനം അനുവദിച്ചത്. ജീവനാംശമായി 4.75 കോടി രൂപ ചെഹലില്‍ നിന്നും ധനശ്രീക്ക് ലഭിക്കും. അതിനിടെയാണ് മ്യൂസിക് ആല്‍ബം പുറത്തിറങ്ങിയത്.

ജാനി എഴുതി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. രാജസ്ഥാന്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയില്‍, ഇഷ്വാക് സിങ്ങാണ് ധനശ്രീ വര്‍മയ്ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മുന്നില്‍വച്ച് ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് ഉള്‍പ്പെടെയുള്ള പീഡനങ്ങളാണ് വിഡിയോയിലുള്ളത്. ഭാര്യ ചതിക്കപ്പെടുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങളും ഇതിലുണ്ട്. വിവാഹമോചനത്തിനു തൊട്ടുപിന്നാലെ, ഭര്‍ത്താവിനെ കുറ്റക്കാരനാക്കി വിവാഹജീവിതത്തിലെ താളപ്പിഴകള്‍ അവതരിപ്പിക്കുന്ന വിഡിയോ ധനശ്രീ പുറത്തിറക്കിയത്, വ്യാപക ചര്‍ച്ചകള്‍ക്കും വഴിതെളിച്ചു.

നാളെ ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഐപിഎലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ് ചെഹല്‍. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപയാണ് ചെഹല്‍ നല്‍കുന്നത്.

വിവാഹമോചനക്കേസുകളിലെ 6 മാസ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബ കോടതി തള്ളി. തുടര്‍ന്നു ബോംബെ ഹൈക്കോടതിയെ സമീപിച്ച് കേസ് വേഗം പരിഗണിക്കാന്‍ വിധി നേടുകയായിരുന്നു. 2020 ല്‍ വിവാഹിതരായ ഇവര്‍ 2 വര്‍ഷമായി വേറിട്ടാണു താമസം.