തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനം. ഇന്നലെ രാത്രി പാക്കിസ്ഥാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും സംബന്ധിച്ച വാര്‍ത്തകളിലാണ് വിമര്‍ശനം ഉയരുന്നത്. ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയരുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചെന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വ്യാജ വിവരമാണ്.

ഇത് കൂടാതെ ചില ഫേക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള വാര്‍ത്തകളും ചാനല്‍ പുറത്തുവിട്ടു. അജിത് ഡോവലിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടുകളില്‍ നിന്നുള്ള വിവരമാണ് ചാനല്‍ പുറത്തുവിട്ടത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഐപിഎല്‍ ലേലം വിളിയല്ല നടക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് വിമര്‍ശനം.

യുദ്ധ റിപ്പോര്‍ട്ടിംഗില്‍ വിമര്‍ശനം ഉയര്‍ത്തി മാധ്യമ പ്രവര്‍ത്തകന്‍ ജാവേദ് പര്‍വേശ് എഴുതിയ കുറിപ്പ് ഇങ്ങനെ:

വിമാനത്താവളത്തിലെ സുരക്ഷ Beefed up ചെയ്തു എന്ന പത്രക്കുറിപ്പിന് വിമാനത്താവളം അടച്ചുവെന്ന് നല്‍കി നമ്മുടെ റിപ്പോര്‍ട്ടര്‍ ചാനല്‍. യാത്രക്കാരായ ആയിരങ്ങള്‍ പരിഭ്രാന്തിയിലായി. സത്യം പറഞ്ഞാല്‍ ഉപയോഗിച്ച് ഉപയോഗിച്ച് ക്ലീഷേ ആയി മാറിയ പ്രയോഗമാണ് beefed up. ബീഫ് കറി വിതരണം ചെയ്തുവെന്ന് പറയാത്തത് ഭാഗ്യം. ഫസ്റ്റ് റിപ്പോര്‍ട്ടര്‍ ബ്രേക്കിങ് എന്നു പറഞ്ഞാണ് അരുണ്‍കുമാര്‍ രാജ്യത്തെ എല്ലാ വിമാനത്താവളവും നിമിഷനേരംകൊണ്ട് അടച്ചിട്ടത്.

കറാച്ചി തുറമുഖം തകര്‍ത്തത് ആരുടെയോ ഭാവനയിലുള്ളതാണ്.ഫിലാഡല്‍ഫിയ ചിത്രമെല്ലാം ഒപ്പം നല്‍കി. എന്‍ എസ് എ അജിത് ഡോവലിന്റെ പേരില്‍ ഒരു ഡസണ്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ട്. അതിലേറെ ഫാന്‍പേജുകളും. ഇതെല്ലാം നോക്കി വാര്‍ത്ത കൊടുത്താല്‍ മൊട്ട നിലവാരമാകും.അതുപോലെ ഡിഫന്‍സ് സ്‌പെഷ്യലിസ്റ്റായി കേരളനാട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന , കേരള ബക്ഷി എന്ന് വിളിക്കാവുന്ന,(Ref. Maj Gen Bakshi) ബിനീഷ് കോടിയേരിയുടെ പേജ് നോക്കിയും വാര്‍ത്ത കൊടുക്കരുത്.

ചാനലുകളുടെ പ്രശ്‌നം റിപ്പോര്‍ട്ടര്‍മാര്‍ പലരും ജൂനിയര്‍ ആളുകളാണ്. മിലിറ്ററി സോഴ്‌സ് ഏറെക്കുറെ ഇല്ല എന്നതാണ്. കൃത്യമായ സോഴ്‌സ് ഇല്ലെങ്കില്‍ പിന്നെ ചെയ്യാവുന്ന മാര്‍ഗം ഔദ്യോഗിക സ്ഥിരീകരണം വരും വരെ കാത്തുനില്‍ക്കുക എന്നതാണ്.മിലിറ്ററി കറസ്‌പോണ്ടന്റെ കോഴ്‌സ് കഴിഞ്ഞവര്‍ പഴയ നോട്ട്ബുക്കുകളില്‍ പൊടിതട്ടിയെടുക്കണം. ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ആവേശ കമ്മിറ്റിക്കാര്‍- സോഷ്യല്‍ മീഡിയ പോരാളികളും- വരുത്താന്‍ പാടില്ലാത്ത ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

മിലിറ്റന്റും ടെററിസ്റ്റും തമ്മില്‍ വ്യത്യാസമുണ്ട്. മിലിറ്റന്റ് ഒരു ലക്ഷ്യത്തിന് വേണ്ടി- പ്രത്യേക ഭരണപ്രദേശമോ മറ്റോ- ആക്രമണം നടത്തുന്നവരാണ്. ടെററിസ്റ്റ് അതല്ല. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് മിലിറ്റന്റ്‌സ് അല്ല. ടെററിസ്റ്റ്‌സ് ആണ്. ഷെല്ലും ബോംബും മിസൈലും റോക്കറ്റും തമ്മില്‍ വ്യത്യാസമുണ്ട്. ആര്‍ട്‌ലറി, ടാങ്ക് ഗണ്‍ വിക്ഷേപിക്കുന്നതാണ് ഷെല്ല്. വിമാനത്തില്‍ നിന്നും മറ്റും ഇടുന്നതാണ് ബോംബ്. സെല്‍ഫ് പ്രൊപല്‍ഡ് ആണ് മിസൈലുകള്‍. റോക്കറ്റ് പലപ്പോഴും അണ്‍ഗൈഡഡ് ആയിരിക്കും.

മിസൈലുകള്‍ വിമാനത്തില്‍ നിന്ന് ഇടില്ല. വിക്ഷേപിക്കുകയാണ് ചെയ്യുന്നത്. Dropped അല്ല launched ആണ്. ആളില്ലാതെ പറക്കുന്ന എല്ലാം ഡ്രോണുകളല്ല. ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈലുകള്‍ തൊടുത്താല്‍ ഫേസ്ബുക്കില്‍ ന്യൂക്ലിയര്‍ ബോംബ് ഇടരുത്. അതിന് ന്യുക്ലിയര്‍ വാര്‍ഹെഡ് വേണം. ആദ്യത്തേത് വഹിക്കാനുള്ള ശേഷി എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. ബാക്കി പിന്നീട്